ഡെങ്കി മുന്നറിയിപ്പ്; കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഡെങ്കിപ്പനിക്കെതിരേ മുന്നറിയിപ്പുമായി കേന്ദ്രം. കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങള്‍ക്കാണ് ഡെങ്കിപ്പനി പരത്തുന്ന വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സെറോ ടൈപ്പ് – 2 ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സെറോ ടൈപ്പ് – 2 ഡെങ്കി കേസുകള്‍ രാജ്യത്ത് വര്‍ധിക്കുകയാണെന്നും സംസ്ഥാനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നുമാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഡെങ്കി വൈറസിനെതിരേ മുന്നറിയിപ്പ് നല്‍കിയത്. മറ്റുള്ള രോഗങ്ങളേക്കാള്‍ ഏറ്റവും അപകടകാരികളാണ് സെറോ ടൈപ്പ് – 2 ഡെങ്കി കേസുകളെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തണം. പനി സംബന്ധിച്ച ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കണം, ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകള്‍ സ്റ്റോക്ക് ചെയ്ത് വെക്കണം. അവശ്യമായ ലാര്‍വിസൈഡ്‌സും മറ്റു മരുന്നുകളും സംസ്ഥാനങ്ങളില്‍ ഉണ്ടായിരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം ആഘോഷ സമയങ്ങളില്‍ ജനങ്ങള്‍ കൂടിച്ചേരുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും അവലോകന യോഗത്തില്‍ കേന്ദ്രം വ്യക്തമാക്കി.

രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ ഇപ്പോഴും കോവിഡ് പോസിറ്റീവ് നിരക്ക് കൂടുതലാണ്. 70 ജില്ലകളില്‍ ഇപ്പോഴും 5% ല്‍ കൂടുതലാണ് പോസിറ്റി നിരക്ക്. 34 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് 10% കടന്നതായും ആരോഗ്യ സെക്രട്ടറി പറഞ്ഞു. മാളുകള്‍, മാര്‍ക്കറ്റുകള്‍ ആരാധനാലയങ്ങള്‍ തുടങ്ങിയിടങ്ങളില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

 

Top