സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകള്‍ കൂടുന്നു; അതീവജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാജോര്‍ജ്

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനികേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സൈക്ലിക് വര്‍ദ്ധനവ് ഉണ്ടാകും. മോണിറ്ററിംഗ് സെല്‍ ആരംഭിക്കുകയാണ്. സംസ്ഥാനത്ത് ഡെങ്കിപ്പനിയില്‍ അവലോകനം നടത്തിയെന്നും ജില്ല തിരിച്ച് നാലാഴ്ചയായി സ്ഥിതി വിലയിരുത്തുകയാണെന്നും മന്ത്രി പറഞ്ഞു.

ആശുപത്രിയില്‍ എത്തുന്നവര്‍ മറ്റ് രോഗ ബാധിതരാകാതിരിക്കാനുള്ള പ്രതിരോധ നടപടി സ്വീകരിച്ചതായും വീണാ ജോര്‍ജ് അറിയിച്ചു. പനി സംബന്ധിച്ച മുന്നറിയിപ്പ് നേരത്തെ തന്നെ നല്‍കിയിരുന്നു. ആരോഗ്യവകുപ്പ് ചികിത്സ പ്രോട്ടോകോള്‍ നിര്‍ദേശിച്ചിരുന്നുതായും എല്ലാ ആരോഗ്യ പ്രവര്‍ത്തകരും അതിനനുസരിച്ച് പരിശീലനം സിദ്ധിച്ചവരാണെനന്നും മന്ത്രി വ്യക്തമാക്കി.

ജൂണ്‍ രണ്ടിന് തന്നെ സംസ്ഥാനത്ത് എല്ലായിടത്തും പനി ക്ലിനിക്കുകള്‍ തുടങ്ങിയിരുന്നു. ഐഎംഎ ഉള്‍പ്പെടെയുള്ള സംഘടനകളും ആയി ബുധനാഴ്ച ചര്‍ച്ച നടത്തും. എല്ലായിടത്തും മരുന്നു ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

എലിപ്പനി സ്ഥിരീകരിക്കാനുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധന കിറ്റുകള്‍ സംസ്ഥാനത്ത് എത്തിച്ചു. മരണങ്ങള്‍ ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. അതിനു വേണ്ടിയിട്ടുള്ള പ്രവര്‍ത്തനമാണ് ആരോഗ്യവകുപ്പ് നടത്തുന്നതെന്നും അനാവശ്യമായുള്ള റഫറലുകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

ഡെങ്കിപ്പനി ബാധിച്ച് ഇതുവരെ ഏഴ് പേര്‍ മരണപ്പെട്ടു. എലിപ്പനി ബാധിച്ച് 27 മരണം റിപ്പോര്‍ട്ട് ചെയ്തു.മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതലായി കേസുകളും മരണവും ഉണ്ടായിട്ടില്ലെന്നും ഓരോ മരണവും ഒഴിവാക്കണം എന്നതാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

 

Top