demonetisation; lost of Tata,birla and mahindra

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് ടാറ്റയ്ക്കും ബിര്‍ളയ്ക്കും മഹീന്ദ്രയ്ക്കും നഷ്ടമായത് 900 കോടി ഡോളറെന്ന് റിപ്പോര്‍ട്ട്. അതേസമയം, മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് നേരിയ നഷ്ടം മാത്രമാണ് ഉണ്ടായത്.

നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കിയതിനെതുടര്‍ന്ന് ഏഴ് ശതമാനമാണ് സെന്‍സെക്‌സ് ഇടിഞ്ഞത്.

എട്ട് വ്യാപാര ദിനങ്ങളിലായി മാത്രമാണ് ടാറ്റ ഗ്രൂപ്പ്, മഹീന്ദ്ര ഗ്രൂപ്പ്, ബിര്‍ള എന്നിവയ്ക്ക് വിപണി മൂല്യത്തില്‍ ഇത്രയും തുക നഷ്ടമായത്.

നവംബര്‍ എട്ടിനും 27നുമിടക്ക് ടാറ്റ ഗ്രൂപ്പിന്റെ 27 കമ്പനികളുടെ മൂല്യത്തില്‍ മൊത്തം നഷ്ടമായത് 39,363 കോടി രൂപയാണ്. ടിസിഎസിന് മാത്രം 21,839 കോടിയും.

ടാറ്റ മോട്ടോഴ്‌സ്(8954 കോടി), ടൈറ്റാന്‍(3,131 കോടി), ടാറ്റ സ്റ്റീല്‍(1,128 കോടി) എന്നിങ്ങനെയാണ് വിപണി മൂല്യത്തിലുണ്ടായ ഇടിവ്.

ബിര്‍ള ഗ്രൂപ്പിന് 15,819 കോടി രൂപയുടെ ഇടിവാണ് വിപണിമൂല്യത്തിലുണ്ടായത്. അള്‍ട്ര ടെക് പ്രൊമോട്ടേഴ്‌സിന് നഷ്ടമായ 10,678 കോടിയാണ് ഇതില്‍ ഏറ്റവുംകൂടുതല്‍. മഹീന്ദ്ര ഗ്രൂപ്പിന്റെ മൂല്യത്തില്‍ 6,100കോടിയും ഇടിഞ്ഞു.

മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് ആകെ നഷ്ടമായത് 2,760.6 കോടി രൂപയാണ്. ഇതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 1,748 കോടിയും ടിവി 18 ബ്രോഡ്കാസ്റ്റിന് 704 കോടിയുമാണ് നഷ്ടമായത്.

Top