ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് അസാധുവാക്കലുണ്ടാക്കിയ പ്രതിസന്ധിയില്‍ പരിഹാരം ഉടന്‍ കാണുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുന്‍പാകെ ഹാജരായാണ് പട്ടേല്‍ ഉറപ്പു നല്‍കിയത്.
ഗവര്‍ണറും ഡെപ്യൂട്ടി ഗവര്‍ണറുമാണ് ആര്‍ബിഐയെ പ്രതിനിധീകരിച്ച് പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരായത്. പിഎസിക്കു മുന്നില്‍ ഇന്നു ഹാജരാകണമെന്ന് ഉര്‍ജിത് പട്ടേലിന് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയും പാര്‍ലമെന്റ് സമിതിക്കു മുന്നില്‍ ഊര്‍ജിത് പട്ടേല്‍ ഹാജരായിരുന്നു.
നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന സംശയങ്ങള്‍ ക്രോഡീകരിച്ച് കമ്മിറ്റി അംഗങ്ങള്‍ ഒരുമിച്ച് തയ്യാറാക്കിയ ചോദ്യാവലിയായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് നല്‍കിയിരുന്നത്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നോട്ട് അസാധുവാക്കല്‍ എങ്ങിനെ ബാധിക്കും, ഇത്തരമൊരു തീരുമാനം എങ്ങനെ കൈക്കൊണ്ടു, ആര്‍ബിഐ കേന്ദ്രങ്ങളിലെത്തി മാറാനാകാത്ത പ്രവാസികളുടെ പക്കലുള്ള പണം എന്ത് ചെയ്യും, ബാങ്കുകളില്‍ തിരിച്ചെത്തിയ അസാധുനോട്ടുകളുടെ മൂല്യം, കറന്‍സി രഹിത സമ്പദ് വ്യവസ്ഥ എന്ന നിലയിലേക്ക് വളരാന്‍ രാജ്യം എത്രമാത്രം സജ്ജമാണ് തുടങ്ങിയവയായിരുന്നു പ്രധാന ചോദ്യങ്ങള്‍.
റദ്ദാക്കിയ എത്ര നോട്ട് തിരിച്ചെത്തിയെന്നും ബാങ്ക് ഇടപാടുകള്‍ എന്നു പൂര്‍ണ തോതിലാകുമെന്നും കഴിഞ്ഞദിവസം പാര്‍ലമെന്റിന്റെ ധനകാര്യ സമിതിക്കു മുന്നില്‍ ഹാജരായ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നില്ല.
ആര്‍ബിഐ ഗവര്‍ണര്‍ക്ക് വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കാനായില്ലെങ്കില്‍ ആവശ്യമെങ്കില്‍ ലോക്‌സഭാ സ്പീക്കറുടെ സമ്മതത്തോടെ പ്രധാനമന്ത്രിയെ വിളിപ്പിക്കാമെന്ന് പിഎസി ചെയര്‍മാന്‍ കെ വി തോമസ് ഇന്നലെ പറഞ്ഞിരുന്നു. കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും തുടര്‍നീക്കം സംബന്ധിച്ച് തീരുമാനമെടുക്കുക.