സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദം, സ്ഥിരീകരിച്ചത് നാലുവയസുകാരനില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ്  സ്ഥിരീകരിച്ചു. പത്തനംതിട്ട കടപ്ര പഞ്ചായത്തിലെ 14ാം വാര്‍ഡിലെ നാല് വയസുകാരനിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനുപുറമെ പാലക്കാട്ടും രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്.

മേയ് 24 നാണ് കുട്ടി കൊവിഡ് പോസിറ്റീവായത്. ഇപ്പോള്‍ കുട്ടി കൊവിഡ് നെഗറ്റീവാണ്. കുട്ടിയുടെ സ്രവത്തിന്റെ ജനിതക പഠനത്തിലാണ് പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. ഡല്‍ഹി സി.എസ്.ഐ.ആര്‍ ഐ.ജി.ഐ.ബിയില്‍ നടത്തിയ പരിശോധനയിലാണ് വകഭേദം കണ്ടെത്തിയത്. രോഗം പകരാതിരിക്കാനുള്ള കര്‍ശനമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകേന്ദ്രം തീരുമാനിച്ചു.

കുട്ടി ഉള്‍പ്പെട്ട വാര്‍ഡ് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്റര്‍ മേഖലയാണ്. ഇവിടെ ടിപിആര്‍ നിരക്ക് 18.42 ശതമാനമാണ്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലും ടിപിആര്‍ കൂടുതലായി നില്‍ക്കുന്നതിനാലും നിയന്ത്രണം അത്യാവശ്യമാണ്. ഇതുവരെ ഇവിടെ 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ പ്രദേശത്തെ കോവിഡ് രോഗികളെ ഡിസിസിയിലേക്ക് മാറ്റും. കേന്ദ്രത്തില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കുകയും ചെയ്യും. പരസ്പര സമ്പര്‍ക്കം കണ്ടെത്തുന്നത് ഊര്‍ജിതപ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു.

Top