ആശുപത്രി കവാടത്തിൽ കുഞ്ഞിന് ജനനം ; ചികിത്സ വൈകിയതിൽ അന്വേഷണം

ജയ്‌പൂർ : ചികിത്സ വൈകിയതിനാൽ ആശുപത്രിയുടെ പ്രവേശന കവാടത്തിൽ യുവതി പ്രസവിച്ചു. രാജസ്ഥാനിലെ ഭരത്പൂരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംസ്ഥാന ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. നവംബർ 25നാണ് ഭരത്പൂരിലുള്ള ​ഗ്രാമത്തിൽ നിന്നും 180 കിലോമീറ്റര്‍ താണ്ടി യുവതിയും ബന്ധുക്കളും ആശുപത്രിയിലെത്തിയത്. സഹായത്തിനായി നിരവധി തവണ ആശുപത്രി അധികൃതരെ വിളിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം സൗജന്യ സേവനം നൽകേണ്ട ആശുപത്രി ആംബുലൻസ് ഡ്രൈവർ ഇവരുടെ പക്കൽ നിന്നും 500 രൂപ കൈപ്പറ്റിയതായും ബന്ധുക്കള്‍ ആരോപിച്ചു.

പ്രസവത്തിന് പിന്നാലെ അമ്മയെയും നവജാത ശിശുവിനെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സംഭവം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആശുപത്രിയുടെ ചാര്‍ജുള്ള ഡോക്ടര്‍ അറിയിച്ചു.

Top