‘ഇ.ഡി ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറി’; കൊടകര കുഴൽപ്പണ കേസിൽ കേരള പൊലീസ്

തൃശ്ശൂ‍ര്‍: കൊടകര കുഴൽപ്പണ കേസിൽ ഇഡി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും കൈമാറിയിട്ടുണ്ടെന്ന് കേരള പൊലീസ് വ്യക്തമാക്കി. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന്റെ ഓഫീസ് പുറത്ത് വിട്ട വാ‍ര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷം ജൂണ്‍ ഒന്നിനും ഓഗസ്റ്റ് രണ്ടിനുമാണ് രേഖകൾ കൈമാറിയതെന്ന് പൊലീസ് വാർത്ത കുറിപ്പിൽ പറയുന്നു.

കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും പലതവണ ആവശ്യപ്പെട്ടിട്ടും കേരള പൊലീസ് നല്‍കിയിട്ടില്ലെന്ന് കേന്ദ്രസർക്കാര്‍ കഴിഞ്ഞ ദിവസം പാ‍ര്‍ലമെന്റിൽ പറഞ്ഞിരുന്നു. പാർലമെന്റില്‍ ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിനാണ് ധനമന്ത്രാലയം ഇക്കാര്യം മറുപടിയായി പറഞ്ഞത്. കള്ളപ്പണക്കേസില്‍ പരാതികളുടെ അടിസ്ഥാനത്തില്‍ ഇഡി നടത്തുന്ന അന്വേഷണം തുടരുകയാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു.

പൊലീസിൻ്റെ വാ‍ര്‍ത്താക്കുറിപ്പ്

തൃശ്ശൂർ ജില്ലയിലെ കൊടകരയിൽ കുഴൽപ്പണം പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട വിവരങ്ങൾ 2021 ജൂൺ ഒന്നിനും ഓഗസ്റ്റ് രണ്ടിനും കേരള പോലീസ് കൈമാറിയിട്ടുണ്ട്.

2021 ഏപ്രിൽ ഏഴിനാണ് കൊടകര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്നു നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുണ്ടായി. തുടർന്ന് ഒരാൾ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തിൽ 2022 നവംബർ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു.

തൃശ്ശൂർ റെയ്ഞ്ച് ഡി ഐ ജിയുടെ നേതൃത്വത്തിൽ തൃശൂർ പോലീസ് അസിസ്റ്റൻറ് കമ്മീഷണർ അന്വേഷണ ഉദ്യോഗസ്ഥനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം 2021 മെയ് 10നാണ് ചുമതല ഏറ്റെടുത്തത്.

സംഭവത്തിൽ 1,58,48,801 രൂപയാണ് വീണ്ടെടുത്തിട്ടുള്ളത്. 56,64,710 രൂപ മറ്റുള്ളവർക്ക് കൈമാറിയതായും കണ്ടെത്തി.

Top