‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’; വനിതാ ശാക്തീകരണം ലക്ഷ്യം വെച്ച് പൊതുബജറ്റ്

ന്യൂഡല്‍ഹി: 2020ലെ കേന്ദ്ര പൊതു ബജറ്റ് വനിതാ ശാക്തീകരണം ലക്ഷ്യം വെച്ച്. ബേട്ടി പഠാവോ ബേട്ടി ബചാവോ പദ്ധതി വന്‍ വിജയമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്കിടയിലെ വിദ്യാഭ്യാസ നിലവാരത്തില്‍ വലിയ വര്‍ദ്ധനയുണ്ട്.സ്‌കൂള്‍ അഡ്മിഷനില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ മറികടന്നു. അതിനാല്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ കൂടുതല്‍ അവസരം നല്‍കിയെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പദ്ധതി വഴിയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസനിലവാരം കൂടിയതെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. മാതൃമരണ നിരക്ക് കുറച്ചുകൊണ്ടുവരേണ്ടതും അമ്മയാവുന്ന പ്രായം ഉയര്‍ത്തേണ്ടതും അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

1978-ലാണ് ഏറ്റവുമൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ വിവാഹപ്രായം ഉയര്‍ത്തിയത്. 15-ല്‍ നിന്ന് 18 ആക്കിയാണ് ഉയര്‍ത്തിയത്. പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ വിവാഹം ഇതിനൊരു തടസ്സമോ, അമ്മയാവുന്നത് ഇതിന് ബുദ്ധിമുട്ടോ ആകാതിരിക്കാന്‍ സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കും. സമിതി ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും.

എലമെന്ററി ലെവലില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മികച്ചതാണെന്ന് നിര്‍മലാ സീതാരാമന്‍ ചൂണ്ടിക്കാട്ടി.സ്‌കൂള്‍ അഡ്മിഷനില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ മറികടന്നു. 93.82 ശതമാനമാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം. ആണ്‍കുട്ടികളില്‍ ഇത് 89.28 ശതമാനം മാത്രമേയുള്ളൂ. സെക്കന്‍ഡറി ലെവലില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം 81.32 ആണെങ്കില്‍, ആണ്‍കുട്ടികളുടേത് 78 ശതമാനം മാത്രമാണ്. ഹയര്‍ സെക്കന്‍ഡറി ലെവലില്‍ 59.70 ശതമാനമാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസനിലവാരം. ആണ്‍കുട്ടികളുടേത് 57.54 ശതമാനം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യവും പോഷകാരോഗ്യവും ഉറപ്പുവരുത്താന്‍ 35600 കോടി വകയിരുത്തുന്നുവെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. വനിതാകേന്ദ്രീകൃതപദ്ധതികള്‍ക്ക് 28600 കോടിയും ബജറ്റില്‍ അനുവദിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നും, അതിനാലാണ് ആറ് ലക്ഷം അങ്കണവാടി പ്രവര്‍ത്തകരുടെ പക്കല്‍ സ്മാര്‍ട്ട് ഫോണുകളുണ്ടെന്ന് ഉറപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. പത്ത് കോടി വീടുകളിലെ കുട്ടികളുടെ ആരോഗ്യവിവരങ്ങളും പോഷകാരോഗ്യവിവരങ്ങളും ഇത് വഴി കേന്ദ്രമന്ത്രാലയത്തിന് നേരിട്ട് ലഭിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top