നിര്‍ഭയ കേസ്; പ്രതി വിനയ് ശര്‍മ്മയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് നിര്‍ഭയ കേസിലെ കുറ്റവാളി വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തളളി. ഫെബ്രുവരി 1നാണ് വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്. രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

അതേസമയം,നിര്‍ഭയ കേസില്‍ മരണ വാറണ്ട് പുറപ്പെടുവിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. കേസ് പഠിക്കാന്‍ സമയം വേണമെന്ന് പ്രതി പവന്‍ ഗുപ്തയുടെ പുതിയ അഭിഭാഷകന്‍ പറഞ്ഞതിനാലും കൂടാതെ പ്രതി വിനയ് ശര്‍മ്മയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പറയാത്ത സാഹചര്യത്തിലുമായിരുന്നു കേസ് തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയത്. പാട്യാല ഹൗസ് കോടതിയാണ് കേന്ദ്രത്തിന്റെ ഹര്‍ജി പരിഗണിച്ചത്.

അതിനിടെ നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ വൈകുന്നതില്‍ പ്രതിഷേധിച്ച് നിര്‍ഭയയുടെ രക്ഷിതാക്കള്‍ കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചു. പട്യാല ഹൗസ് കോടതി വളപ്പില്‍ ആയിരുന്നു നിര്‍ഭയയുടെ മാതാപിതാക്കളുടെ പ്രതിഷേധം. വനിത അവകാശ പ്രവര്‍ത്തകയായ യോഗിത ഭയാനയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

Top