ജെഎന്‍യു സംഭവം; തനിക്ക് പങ്കില്ല,പ്രചരിക്കുന്ന ചിത്രങ്ങള്‍ തന്റേതല്ലെന്ന് കോമള്‍ ശര്‍മ

ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ മുഖംമൂടി ധാരികള്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പങ്കില്ലെന്ന് കാണിച്ച് ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി കോമള്‍ ശര്‍മ പരാതി നല്‍കി. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ചിത്രങ്ങള്‍ തന്റേതല്ലെന്നും കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണിതെന്നുമാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ആക്രമണം നടത്തിയ മുഖംമൂടി സംഘത്തിലുള്ള പെണ്‍കുട്ടി കോമളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

തുടര്‍ന്ന് ഒളിവില്‍ പോയ കോമള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. സംഭവത്തില്‍ ഡല്‍ഹി പൊലീസിനോടും മാധ്യമസ്ഥാപനങ്ങളോടും വനിത കമ്മീഷന്‍ വിശദീകരണം തേടി. ഒളിവില്‍ പോയ പ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

ജെഎന്‍യുവില്‍ ആക്രമണം നടത്താന്‍ നേതൃത്വം നല്‍കുകയും ആഹ്വാനം ചെയ്യുകയും ചെയ്തുവെന്ന് സംശയിക്കുന്ന ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ്, യുണിറ്റി എഗെന്‍സ്റ്റ് ലെഫ്റ്റ് എന്നീ രണ്ട് വാട്‌സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ ഇന്നലെ പൊലീസിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു

കഴിഞ്ഞ ജനുവരി അഞ്ചാം തീയതിയാണ് മുഖമൂടി ധാരികള്‍ ക്യാമ്പസിലെത്തി അക്രമം അഴിച്ച് വിട്ടത്.എബിവിപിയാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും നേരത്തെ തന്നെ ആരോപിച്ചിരുന്നു. അക്രമത്തില്‍ 34ഓളം പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഷോഷിനും അക്രമത്തില്‍ പരിക്കേറ്റിരുന്നു.

Top