കൊറോണയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന കേന്ദ്രം ദേശീയ ദുരന്ത നിവാരണ നിയമം നടപ്പാക്കുന്നു

ന്യൂഡല്‍ഹി: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വ്യാപനത്തിനെതിരെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈറസിനെ നേരിടാനുള്ള നിയന്തണങ്ങളുടെ ചുമതല സംസ്ഥാനങ്ങളില്‍ നിന്ന് ഏറ്റെടുത്ത് കേന്ദ്രസര്‍ക്കാര്‍.

ഇതിനായി ദേശീയ ദുരന്തനിവാരണ നിയമം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രകൃതിദത്തമോ മനുഷ്യനിര്‍മ്മിതമോ ആയ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമമാണിത്.രാജ്യത്ത് ആദ്യമായിട്ടാകും ഈ നിയമം നടപ്പാക്കുന്നത്. നിയമം നടപ്പാകുന്നതോടെ കൊറോണയെ നേരിടുന്നതിനുള്ള നടപടികള്‍ പൂര്‍ണ്ണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകും.

ആരോഗ്യരംഗം സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണെങ്കിലും വൈറസ് വ്യാപനം രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും അതിനാല്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ആഭ്യന്ത്രരമന്ത്രാലം ചൂണ്ടിക്കാട്ടുന്നു.

കാബിനറ്റ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി,സംസ്ഥാന പൊലീസ് മേധാവിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദേശം പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യമൊട്ടാകെ അടച്ചുപൂല്‍ പ്രഖ്യാപിച്ചു കൊണ്ട് ഇന്നലെ പ്രധാനമന്ത്രി പറഞ്ഞത് ഇത് കര്‍ഫ്യൂവിന്‌ തുല്യമായിരിക്കുമെന്നും നിര്‌ദേശങ്ങള്‍ അനുസരിക്കുക തന്നെ വേണ്ടിവരുമെന്നുമായിരുന്നു. ദേശീയ ദുരന്ത നിവാരണ നിയമം നടപ്പിലാക്കുമ്പോള്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇതനുസരിച്ചുള്ള നടപടികളുണ്ടാകും.

നിയന്ത്രണ നടപടികള്‍ ലംഘിക്കുന്ന ആര്‍ക്കും ദുരന്തനിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ക്കും ഇന്ത്യന്‍ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 നും കീഴില്‍ ആറ് മാസം വരെ ശിക്ഷിക്കപ്പെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Top