സുരക്ഷ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ പൈലറ്റായി ആള്‍മാറാട്ടം; ഒരാള്‍ പിടിയില്‍

ന്യൂഡല്‍ഹി: വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ ലുഫ്താന്‍സ എയര്‍ലൈന്‍സ് പൈലറ്റായി ആള്‍മാറാട്ടം നടത്തിയ ആള്‍ പിടിയില്‍.രാജന് മഹ്ബുബാനി എന്ന 48 കാരനെയാണ് ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് സി.ഐ.എസ്.എഫ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച കൊല്‍ക്കത്തിയിലേക്കുള്ള എയര്‍ ഏഷ്യാ വിമാനത്തിലേക്ക് കയറുന്നതിനു തൊട്ടുമുമ്പാണ് രാജന്‍ പിടിയിലാവുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം രാജനെ ഡല്‍ഹി പൊലീസിന് കൈമാറി. വസന്ത്കുഞ്ച് മേഖലയിലെ താമസക്കാരനാണ് രാജന്‍. ലുഫ്താന്‌സയുടെ ചീഫ് സെക്യൂരിറ്റി ഓഫീസറാണ് സംശയകരമായ രീതിയില്‍ ലുഫ്താന്‍സ എയര്‍ലൈന്‍സ് ക്യാപ്റ്റന്റെ വസ്ത്രം ധരിച്ച യാത്രക്കാരനെ കുറിച്ചുള്ള വിവരം സി.ഐ.എസ്.എഫിന് കൈമാറിയത്.

വ്യത്യസ്ത തൊഴില്‍ മേഖലകളിലെ യൂണിഫോം ധരിച്ച് രാജന്‍ ഫോട്ടോകള്‍ എടുത്തിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ആര്‍മി കേണലിന്റെ വേഷം ധരിച്ചുള്ള ചിത്രങ്ങളും വ്യത്യസ്ത യൂണിഫോമുകള്‍ ധരിച്ചുള്ള ടിക് ടോക് വീഡിയോകളും രാജന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

വ്യോമയാനരംഗത്തെ കുറിച്ചുള്ള യുട്യൂബ് വീഡിയോകളും രാജന്‍ പുറത്തിറക്കിയിട്ടുണ്ട്. ബാങ്കോക്കില്‍ നിന്നാണ് ലുഫ്താന്‍സയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് രാജന്‍ സ്വന്തമാക്കിയത്. സ്ഥിരമായി വിമാനയാത്ര ചെയ്യുന്നയാളാണെന്നും എളുപ്പത്തില്‍ സുരക്ഷാ പരിശോധന കഴിഞ്ഞുകിട്ടാനും സുരക്ഷാ ഏജന്‍സികളുടെയും വിമാനക്കമ്പനികളുടെയും പരിഗണന ലഭിക്കാനും അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ പൈലറ്റായി വേഷം മാറാറുണ്ടെന്നും രാജന്‍ പറഞ്ഞതായി ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ജയ് ഭാട്ടിയ വ്യക്തമാക്കി.

Top