രാഹുലിന്റെ ഹോസ്റ്റൽ സന്ദര്‍ശനത്തിനെതിരെ നോട്ടിസ് അയച്ച് ഡല്‍ഹി സര്‍വകലാശാല

ന്യൂഡൽഹി : അപ്രതീക്ഷിതമായി ഹോസ്റ്റല്‍ സന്ദര്‍ശനം നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രവൃത്തി അന്തസ്സിനു നിരക്കാത്തതാണെന്ന് ഡല്‍ഹി സര്‍വകലാശാല. ഇസെഡ് പ്ലസ് സുരക്ഷയുള്ള ദേശീയ നേതാവിന്റെ ഇത്തരമൊരു പെരുമാറ്റം അന്തസ്സിനു നിരക്കാത്തതാണെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി സര്‍വകലാശാല പിജി മെന്‍സ് ഹോസ്റ്റല്‍ പ്രോവോസ്റ്റ് കെ.പി.സിങ്ങാണ് നോട്ടിസ് നൽകിയത്.

സംഭവം അതിക്രമത്തിനും നിരുത്തരവാദപരമായ പെരുമാറ്റത്തിനും തുല്യമാണെന്നും ഭാവിയില്‍ ഇത്തരം നടപടികളില്‍നിന്നു രാഹുല്‍ പിന്മാറണമെന്നും നോട്ടിസില്‍ ആവശ്യപ്പെടുന്നു. ഹോസ്റ്റല്‍ പരിസരത്തേക്ക് മൂന്നു വാഹനങ്ങള്‍ സഹിതമുള്ള രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത പ്രവേശനം നിര്‍ദിഷ്ട നിയമങ്ങളുടെ ലംഘനമാണ്. ഹോസ്‌റ്റൽ പരിസരത്ത് അക്കാദമിക്, റസിഡന്റ്‌സ് കൗൺസിൽ പ്രവർത്തനങ്ങൾ ഒഴികെയുള്ള ഒരു പ്രവർത്തനത്തിലും ഒരു താമസക്കാരനും ഏർപ്പെടരുതെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് നടപടി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സര്‍വകലാശാലയിലെ പിജി വിദ്യാര്‍ഥികളായ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ രാഹുല്‍ അപ്രതീക്ഷിതമായി സന്ദര്‍ശിച്ചത്. വിദ്യാര്‍ഥികളുമായി സംസാരിച്ചു സമയം ചെലവഴിച്ച രാഹുല്‍, അവർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചശേഷമാണ് മടങ്ങിയത്. ‌രാഹുലിന്റെ സന്ദര്‍ശനത്തിന്റെ അടുത്ത ദിവസം തന്നെ ഡൽഹി സർവകലാശാല വിഷയത്തിൽ പ്രസ്‌താവന പുറപ്പെടുവിച്ചിരുന്നു.

വിദ്യാർഥികളുടെ സുരക്ഷയെ ഇത്തരത്തിലുള്ള സന്ദർശനങ്ങൾ അപകടത്തിലാക്കും. സർവകലാശാല സന്ദർശനത്തിന് കൃത്യമായ മാര്‍ഗരേഖകളുണ്ട്. വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ രാഹുൽ അനധികൃതമായി അവിടെ പ്രവേശിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ക്യാംപസിൽ അനുവദിക്കാൻ സാധിക്കില്ലെന്നും സർവകലാശാല റജിസ്ട്രാർ വികാസ് ഗുപ്ത വ്യക്തമാക്കി.

Top