നടിയെ ആക്രമിച്ച കേസ്; വിചാരണ 6 മാസത്തിനകം പൂര്‍ത്തിയാക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് കൈമാറില്ലെന്നറിയിച്ച് ഇന്നാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ ദിലീപിനോ അഭിഭാഷകര്‍ക്കോ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. 58 പേജുകളുള്ള വിധിയാണ് കേസിന്റെ വിചാരണയ്ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

നടിയുടെ സ്വകാര്യത പരിഗണിച്ചുകൊണ്ടാണ് ദൃശ്യങ്ങള്‍ രേഖകളാണെങ്കിലും കൈമാറേണ്ടതില്ലെന്ന നിലപാട് കോടതി സ്വീകരിച്ചത്. ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ പ്രതിഭാഗം അവ പകര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള ഒരു ഇലക്ട്രോണിക് ഉപകരണങ്ങളും ദൃശ്യങ്ങള്‍ പരിശോധിക്കുന്നവരുടെ കയ്യില്‍ ഉണ്ടാകരുത് എന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top