‘മോദി സര്‍ക്കാര്‍ അക്രമത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമാണ്’; സോണിയാ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മോദി സര്‍ക്കാര്‍ വിഭജനത്തിന്റെയും അക്രമത്തിന്റെയും പ്രതീകമാണെന്നും പൗരത്വ ബില്ലിനെതിരെ ഉയര്‍ന്നുവരുന്ന വിദ്യാര്‍ത്ഥി പ്രതിഷേധം മാറ്റത്തിന്റെ തുടക്കമാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

ജാമിയ മിലിയ അടക്കമുള്ള ക്യാംപസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇന്ത്യ ഗേറ്റിനു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. പല കോളേജുകളിലും വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടി. മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലും മദ്രാസ് ഐ.ഐ.ടി ഉള്‍പ്പെടെ വിവിധ ക്യാമ്പസുകളിലും പ്രതിഷേധം തുടരുകയാണ്.

അതേസമയം, ജാമിയ മിലിയ, അലിഗഡ് സര്‍വ്വകലാശാലകള്‍ക്കു പിന്നാലെ ലഖ്നൗവിലെ നദ്‌വത്തുല്‍ ഉലമാ അറബിക് കോളേജിനു മുമ്പിലും പൊലീസ്-വിദ്യാര്‍ത്ഥി സംഘര്‍ഷം ഉണ്ടായി.

കോളേജിനുള്ളില്‍നിന്ന് പോലീസിന് നേരേ വിദ്യാര്‍ത്ഥികള്‍ കല്ലെറിഞ്ഞു. കോളേജ് ക്യാമ്പസില്‍ സംഘടിച്ച വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങാതിരിക്കാന്‍ പോലീസ് ഗേറ്റ് പൂട്ടിയിട്ടു. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ പോലീസിന് നേരേ രൂക്ഷമായ കല്ലേറ് തുടങ്ങിയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യമെമ്പാടും ശക്തമായി തുടരുകയാണ്. അതിന്റെ ഭാഗമായാണ് ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നദ്‌വ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചത്.

ജാമിയ അലിഗഡ് സര്‍വ്വകലാശാലകളിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു. പോണ്ടിച്ചേരി സര്‍വകലാശാല, ഐഐഎസ്സി ബെംഗളൂരു, ജാദവ്പുര്‍ സര്‍വകലാശാല തുടങ്ങിയ ക്യാമ്പസുകളിലും ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

മാത്രമല്ല പൗരത്വ ഭാദഗതി നിയമത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.

Top