സുപ്രീംകോടതി ‘വടി’ എടുത്തു; അനിശ്ചിതമായി സ്‌കൂളുകള്‍ അടച്ച് ഡല്‍ഹി

ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായതിനെത്തുടര്‍ന്നു ഡല്‍ഹിയിലെ സ്‌കൂളുകള്‍ അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്‌കൂളുകള്‍ തുറക്കില്ലെന്നു പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അറിയിച്ചു.

‘വായു നിലവാരം മെച്ചപ്പെടുമെന്ന കരുതലിലാണ് സ്‌കൂളുകള്‍ തുറന്നത്. എന്നാല്‍ മലിനീകരണം വര്‍ധിച്ചതിനാല്‍ വെള്ളിയാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറക്കില്ല.’- മന്ത്രി പറഞ്ഞു.

വായു മലിനീകരണം വര്‍ധിക്കുന്നതിനിടെ സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മൂന്നും നാലും വയസ്സുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ പോകുന്നു, അതേസമയം മുതിര്‍ന്നവര്‍ വീട്ടിലിരുന്നു ജോലി ചെയ്യുന്നു. സര്‍ക്കാരിനെ ഉപദേശിക്കാന്‍ കോടതി ഒരാളെ നിയമിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് എന്‍.വി.രമണ പറഞ്ഞത്.

തുടര്‍ച്ചയായ നാലാം ആഴ്ചയാണ് അന്തരീക്ഷ മലിനീകരണം സംബന്ധിച്ച വിഷയത്തില്‍ സുപ്രീം കോടതി വ്യാഴാഴ്ച വാദം കേട്ടത്. മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളിലും കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

മാത്രമല്ല, വായു മലിനീകരണം നിയന്ത്രിക്കാന്‍ 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി. പിന്നാലെയാണ് സ്‌കൂളുകള്‍ ഉള്‍പ്പെടെ അടയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.

Top