ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകം; താഹിര്‍ ഹുസൈന്റെ കസ്റ്റഡി നീട്ടി

ന്യൂഡല്‍ഹി: ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകത്തില്‍ എഎപി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ കസ്റ്റഡി നീട്ടി നല്‍കി. മൂന്ന് ദിവസത്തേക്കാണ് വിചാരണ കോടതി വീണ്ടും താഹിറിന്റെ പൊലീസ് കസ്റ്റഡി നീട്ടിയത്. താഹിര്‍ ഹുസൈനെ ആദ്യം ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിട്ടിരുന്നത്.

കീഴടങ്ങല്‍ അപേക്ഷ ഡല്‍ഹി റോസ് അവന്യൂ കോടതി തള്ളിയതിന് പിന്നാലെ പൊലീസ് താഹിറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അങ്കിത് ശര്‍മ്മയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ താഹിര്‍ ഹുസൈന്‍ നാടകീയമായി കോടതിയില്‍ എത്തുകയായിരുന്നു.

അഭിഭാഷകനൊപ്പമെത്തി കോടതിയില്‍ കീഴടങ്ങാന്‍ അപേക്ഷ നല്‍കിയെങ്കിലും, അധികാര പരിധിയില്‍പ്പെടുന്ന കാര്യമല്ലെന്ന് വ്യക്തമാക്കി അഡീ. ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് താഹിറിന്റെ ഹര്‍ജി തള്ളി. കോടതിയില്‍ വച്ച് കസ്റ്റഡിയിലെടുത്ത താഹിര്‍ ഹുസൈനെ ക്രൈംബ്രാഞ്ചിന് കൈമാറിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Top