ഡല്‍ഹി ഇപ്പോള്‍ ശാന്തം; കലാപത്തില്‍ 148 എഫ്.ഐ.ആറുകള്‍, 630പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: 42 പേരുടെ ജീവനെടുത്ത ഡല്‍ഹി കലാപത്തില്‍ 148 എഫ്.ഐ.ആറുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 630 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കേസുകളുടെ അന്വേഷണം ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ഇനി രണ്ട് പ്രത്യേക അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക.

ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീമുകളെ വിളിച്ചിട്ടുണ്ടെന്നും കുറ്റകൃത്യങ്ങള്‍ പുനരവലോകനം ചെയ്യുകയാണെന്നും പോലീസ് വക്താവ് മന്ദീപ് സിംഗ് രന്ധവ പറഞ്ഞു. മൊത്തം കേസുകളില്‍ 25 എണ്ണം സായുധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തവയാണെന്നും പോലീസ് പറഞ്ഞു.

കലാപത്തിനുശേഷം നാലുദിവസം പിന്നിടുമ്പോള്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പ്രശ്‌ന പ്രദേശങ്ങളില്‍ നിലവില്‍ എല്ലാം ശാന്തമാണ്. ഇന്നലെ കര്‍ഫ്യൂവില്‍ ഇളവുവരുത്തിയതോടെ ചിലയിടങ്ങളില്‍ ജന ജീവിതം സാധാരണ സ്ഥിതിയിലേയ്ക്ക് മാറുന്നുണ്ട്. കടകള്‍ തുറന്നു പ്രവര്‍ത്തിക്കുകയും വാഹനങ്ങളോടുകയും ചെയ്യുന്നുണ്ട്.

ജാഫ്രാബാദ്, മൗജാപുര്‍, ചാന്ദ്ബാഗ്, ഖുരേജി ഖാസ്, ഭജന്‍പുര, കബീര്‍ നഗര്‍, ബാബര്‍പുര, സീലാംപുര്‍ തുടങ്ങിയ പ്രശ്നമേഖലകളില്‍ ഡല്‍ഹി പോലീസിനു പുറമേ ഏഴായിരത്തോളം അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്.

Top