ജി20 ഉച്ചകോടിക്ക് ഒരുങ്ങി ഡല്‍ഹി; അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ഡല്‍ഹിയില്‍ എത്തും

ഡല്‍ഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ഡല്‍ഹിയില്‍ എത്തും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് തുടങ്ങിയവരും ഇന്ന് എത്തുന്നുണ്ട്. ഉച്ചകോടിയുടെ വിജയത്തിന് ഇന്ത്യയ്ക്ക് എല്ലാ സഹകരണവും നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് വ്യക്തമാക്കി. അതേസമയം, സംയുക്ത പ്രഖ്യാപനത്തിലെ ചില സാമ്പത്തിക നിര്‍ദ്ദേശങ്ങളെ ചൈന എതിര്‍ക്കുന്നുവെന്നാണ് സൂചന. ഇന്ന് മുതല്‍ മൂന്നു ദിവസം ഡല്‍ഹിയില്‍ പൊതു അവധിയാണ്.

ജി20 ഉച്ചകോടിയിലെ സംയുക്തപ്രഖ്യാനത്തെ ചൊല്ലിയുള്ള തര്‍ക്കം നേരത്തെ അമേരിക്ക സ്ഥിരീകരിച്ചിരുന്നു. യുക്രെയിന്‍ വിഷയത്തില്‍ സമവായം ഇല്ലെന്നാണ് അമേരിക്കന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജാക്ക് സള്ളിവന്‍ വ്യക്തമാക്കിയത്. ഷി ജിന്‍പിങും വ്‌ളാഡിമിര്‍ പുടിനും വിട്ടുനില്‍ക്കുകയാണ്. ഷി ജിന്‍പിങും വ്‌ളാഡിമിര്‍ പുടിനും പ്രതിനിധികളെ അയച്ചത് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ വിട്ടുനില്ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ സര്‍ക്കാര്‍ നേരിടുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് തിനുബു ഡല്‍ഹിയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ വിഷയങ്ങളില്‍ സമവായമുണ്ടായില്ലെങ്കില്‍ കാലാവസ്ഥ വ്യതിയാനം, സ്ത്രീ ശാക്തീകരണം, ജൈവ ഇന്ധന ഉപയോഗം തുടങ്ങിയ വിഷയങ്ങളിലെ ധാരണകളില്‍ ഉച്ചകോടിയിലെ ചര്‍ച്ചകള്‍ അവസാനിക്കാനാണ് സാധ്യത.

ആസിയാന്‍ -ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്‍ഡോനേഷ്യയില്‍. ഇത് ഇരുപതാമത് ആസിയാന്‍ യോഗമാണ് ചേരുന്നത്. ഇന്ന് തന്നെ നടക്കുന്ന ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും മോദി പങ്കെടുക്കും. ആസിയാന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര സുരക്ഷാ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ യോഗത്തില്‍ ചര്‍ച്ച നടക്കും. ചൈനയുടെ വിവാദ ഭൂപടം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ഉണ്ടാകുമോ എന്നതിലാണ് ആകാംക്ഷ. ഒരു ദിവസം സന്ദര്‍ശനത്തിനുശേഷം ഇന്ന് വൈകിട്ട് തന്നെ മോദി ഇന്ത്യയിലേക്ക് തിരിക്കും.

Top