വായുമലിനീകരണം: ചെന്നൈ നഗരത്തെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്; കേരളത്തിന് ആശങ്ക വേണ്ട

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജനജീവിതം ദുസ്സഹമാക്കുന്ന വായു മലിനീകരണം ചെന്നൈ നഗരത്തെയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ കേരളം ആശങ്കപ്പെടേണ്ടതില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

”ഡല്‍ഹിയില്‍ നിന്നുള്ള കാറ്റിന്റെ ഗതി ചെന്നൈയിലേക്ക് എത്തുന്നത് കൊണ്ടാണ് ചെന്നൈ, തമിഴ്‌നാടിന്റെ ചില പ്രദേശങ്ങള്‍ എന്നിവ വായുമലിനീകരണത്തിന് സാധ്യത രേഖപ്പെടുത്തുന്നത്. പൊതുവെ വരണ്ട കാലാവസ്ഥ നിലനില്‍ക്കുന്ന ചെന്നൈയില്‍ മഴയില്ലാത്തതും മലിനീകരണത്തോത് വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ പകല്‍ സമയങ്ങള്‍ ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും വൈകുന്നേരങ്ങളിലും രാത്രിയിലും മഴ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കേരളത്തെ ബാധിക്കുമെന്ന ആശങ്ക വേണ്ട.”കാലാവസ്ഥ ഗവേഷകനായ രാജീവന്‍ എരിക്കുളം പറയുന്നു.

അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഡല്‍ഹിയില്‍ ഗതാതഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഒറ്റ-ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ക്കാണ് ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒറ്റ-ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് നിരത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാവുക. ഈ മാസം 15 വരെ നിയന്ത്രണം തുടരും.

ഇരട്ട അക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ ഇന്ന് പുറത്തിറങ്ങാനാകൂ. ഒറ്റ അക്ക നമ്പറുകള്‍ക്ക് നാളെ നിരത്തുകളിലിറങ്ങാം. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് വാഹന നിയന്ത്രണം. നവംബര്‍ 10 ഞായറാഴ്ച നിയന്ത്രണം ഉണ്ടായിരിക്കില്ല.

വിഐപികള്‍ക്കും അവശ്യസര്‍വീസുകള്‍ക്കും പുറമേ സ്ത്രീകളും ഭിന്നിശേഷിക്കാരും ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഇളവുണ്ട്.

ഡല്‍ഹിയില്‍ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് (ഇപിസിഎ) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം തോത് വ്യാഴാഴ്ച വൈകിട്ടോടെ അതീവ് ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതോടെയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

കാറ്റിന്റെ ശക്തി കൂടിയതും ഡല്‍ഹിയുടെ ചില പ്രദേശങ്ങളില്‍ ചെറിയ തോതില്‍ മഴ ലഭിച്ചതും പുകമഞ്ഞില്‍നിന്നു പുറത്തുകടക്കാന്‍ ശനിയാഴ്ച സഹായിച്ചെങ്കിലും പ്രതിസന്ധി അകന്നിട്ടില്ലെന്നാണു കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.ശക്തമായ മഴയും കാറ്റും ഉണ്ടായാലേ പുകമഞ്ഞ് മാറുകയുള്ളൂ. എട്ട്, ഒന്‍പത് തീയതികളില്‍ ഇതിനു സാധ്യതയുണ്ടെന്നാണു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം

പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ കൊയ്ത്തു കഴിഞ്ഞ പാടത്ത് വൈക്കോല്‍ കൂട്ടിയിട്ട് കത്തിക്കുന്നതാണ് അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന കാരണം എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. മാത്രമല്ല, ദീപാവലി ദിനത്തെ പടക്കം പൊട്ടിക്കലുകളും വായു മലിനീകരണത്തിന് കാരണമായിട്ടുണ്ട്.

Top