നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ തേടി ഡല്‍ഹി പൊലീസ്

ഡല്‍ഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് മെറ്റ കമ്പനിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടി ഡല്‍ഹി പൊലീസ്. രശ്മികയുടെ വീഡിയോ പുറത്തുവിട്ട സമൂഹമാധ്യമ അക്കൗണ്ടിന്റെയും പങ്കുവെച്ചവരുടെയും വിശദവിവരങ്ങള്‍ പൊലീസ് തേടിയിട്ടുണ്ട്. നേരത്തെ സിറ്റി പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു. മെറ്റ വിവരങ്ങളിലൂടെ വ്യാജ വീഡിയോ നിര്‍മിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച വ്യക്തികളുടെ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

അതേസമയം, സമാന കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോള്‍, ദീപിക പദുക്കോണ്‍ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിര്‍മ്മിച്ചതായാണ് കണ്ടെത്തല്‍. സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.

ഐപിസി 465 , 469 തുടങ്ങി ഐടി നിയമത്തിലെ സെക്ഷന്‍ 66, 66 ഇ എന്നിവയടക്കം ചുമത്തിയാണ് അന്വേഷണം. രശ്മികയുടേതെന്ന പേരില്‍ സാറാ പട്ടേല്‍ എന്ന ബ്രിട്ടീഷ് യുവതിയുടെ വീഡിയോ ആയിരുന്നു എഐ ഡീപ് ഫേക്കിലൂടെ പ്രചരിപ്പിച്ചത്. തെറ്റായ വിവരങ്ങളും ഡീപ് ഫേക്കുകളും ഉണ്ടാക്കുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം കഴിഞ്ഞ ആറ് മാസത്തിനിടെ രണ്ട് തവണ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

 

Top