ഡല്‍ഹിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

ഡല്‍ഹി: ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി. പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് 20 കാരിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. കാമുകനോടൊപ്പമുള്ള യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇയാള്‍, വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പ്രശാന്ത് വിഹാറിലെ അപ്പാര്‍ട്ട്മെന്റിന് സമീപം കഴിഞ്ഞയാഴ്ചയാണ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായത്. ജൂലായ് ഏഴിന് യുവതിയും കാമുകനും കാറില്‍ ഒന്നിച്ചിരിക്കുന്ന വീഡിയോ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് ബൈക്കില്‍ അവരെ പിന്തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് കാത്തുനിന്നു.

കാമുകന്‍ പോയതിന് ശേഷം അപ്പാര്‍ട്ട്മെന്റിലേക്ക് പ്രവേശിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ തടഞ്ഞു. പൊലീസുകാരനാണെന്ന് അവകാശപ്പെട്ട പ്രതി, കാമുകനൊപ്പമുള്ള യുവതിയുടെ വീഡിയോ കാണിക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.

പിന്നീട് അപ്പാര്‍ട്ട്‌മെന്റിന്റെ കോണിപ്പടിയില്‍ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം രക്ഷപ്പെടുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രവി സോളങ്കി എന്നയാള്‍ വ്യാഴാഴ്ചയാണ് അറസ്റ്റിലായത്.

Top