ന്യൂഡല്‍ഹി: പത്താന്‍കോട്ടില്‍നിന്നു ഡല്‍ഹിയിലേക്കു വാടകയ്ക്കു വിളിച്ച ഓള്‍ട്ടോ കാറുമായി ഭീകരരെന്നു സംശയിക്കുന്ന സംഘം കടന്നതായി റിപ്പോര്‍ട്ട്. ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷമാണ് സംഘം കാറുമായി കടന്നുകളഞ്ഞത്.
ഹിമാചല്‍ പ്രദേശിലാണ് മൃതദേഹം കണ്ടെത്തിയത്. കാര്‍ കണ്ടെത്താനായിട്ടില്ല. ഇതേതുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
കഴിഞ്ഞദിവസം ഇന്തോ-തിബത്തന്‍ അതിര്‍ത്തി പൊലീസ് ഐജിയുടെ ടാറ്റാ സഫാരി മോഷണം പോയതിന് പിന്നാലെയാണ് വാടകയ്‌ക്കെടുത്ത കാറും കാണാതായത്. പത്താന്‍കോട്ടില്‍നിന്ന് ഈ മാസം പത്തൊമ്പതിനാണ് വെളുത്ത നിറത്തിലെ കാര്‍ തട്ടിയെടുത്തത്. ഡല്‍ഹിയിലേക്കു വാടകയ്ക്കു വിളിച്ച കാറാണ് മൂന്നംഗ സംഘം തട്ടിയെടുത്തത്.
ഇന്നലെ രാത്രിയോടെയാണ് ഹിമാചല്‍ പ്രദേശിലെ കംഗ്രയില്‍നിന്നു ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത്. കാര്‍ കാണാതായതോടെ സംഘം ഭീകരരുമായി ബന്ധമുള്ളവരാണോ എന്ന സംശയം രൂക്ഷമായി. കാര്‍ പഞ്ചാബിലേക്കു മടങ്ങിപ്പോയെന്നാണ് സംശയിക്കുന്നത്.
റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ദില്ലിയില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. റിപബ്ലിക് ദിനത്തിന് രാജ്യത്തിന്റെ അതിഥിയായി പങ്കെടുക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഫാങ്കോയിസ് ഹോളാന്തിന് ഐഎസിന്റെ ഭീഷണണിയുണ്ടായിരുന്നു. പാരിസ് മോഡലില്‍ ആക്രമണം നടത്തുമെന്നാണ് ഐ.എസ് ഭീഷണിപ്പെടുത്തിയത്.
ഐ.ജിയുടെ ഔദ്യോഗിക വാഹനവും ഇന്നലെ വാടകയ്‌ക്കെടുത്ത കാറും മോഷണം പോയ സാഹചര്യത്തിലാണ് രാജ്യമെങ്ങും അന്വേഷണ ഏജന്‍സികള്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്.
ഇതിനിടെ, രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി പതിനൊന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികള്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ബംഗളുരുവില്‍നിന്ന് 6 പേരും ഹൈദരാബാദില്‍നിന്നു 5 പേരുമാണ് അറസ്റ്റിലായത്.് എന്‍ഐഎ നടത്തിയ പരിശോധനയിലാണ് ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്ന് ഐ.എസ് അനുകൂലികളെ അറസ്റ്റ് ചെയ്തത്.
ഇവരെ പൊലീസും എന്‍ഐഎയും ചോദ്യം ചെയ്യും. ബംഗളുരു, മംഗളുരു, തുംകൂര്‍ ജില്ലകളില്‍നിന്നുള്ളവരാണ് അറസ്റ്റിലായവര്‍. ഇവരില്‍ ഒരാള്‍ കെമിക്കല്‍ എന്‍ജിനീയറിംഗ് കോഴ്‌സിന് ചേര്‍ന്നു പൂര്‍ത്തിയാക്കാതെ കോളജ് വിട്ടയാളാണ്.



