ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗ കേസില്‍ പ്രതികളുടെ വധശിക്ഷ തടഞ്ഞ കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്. ഉച്ചയ്ക്ക് 2.30 നാണ് വിധി പറയുക. പ്രതികളെ ഒരുമിച്ചു തൂക്കിലേറ്റണം എന്ന നിയമം നിലനില്‍ക്കില്ലെന്നും ഒരിക്കല്‍ സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ച കേസില്‍ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതിന് തടസം ഇല്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന വാദം.
ദയാഹര്‍ജികള്‍ തള്ളിയവരെ തൂക്കിലേറ്റണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. കരുതിക്കൂട്ടി, കണക്കുകൂട്ടലകള്‍ നടത്തി നിയമത്തിന്റെ പഴുതുകളെ ദുരുപയോഗം ചെയ്ത് ശിക്ഷ പരമാവധി നീട്ടാനുള്ള ശ്രമമാണ് കുറ്റവാളികള്‍ നടത്തുന്നത്. ഇതുപോലെയുള്ള നരാധമന്‍മാര്‍ തെരുവിലിറങ്ങി നടക്കുന്നത് കൊണ്ട് പെണ്‍കുട്ടികളെ അമ്മമാര്‍ പുറത്തുവിടുന്നില്ലെന്നും തുഷാര്‍ മെഹ്ത്ത വാദത്തിനിടെ പറഞ്ഞു.
ശിക്ഷ വൈകിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായേക്കുമെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ തുഷാര്‍ മെഹ്ത ചൂണ്ടിക്കാട്ടിയിരുന്നു. നിയമപരമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാനുള്ള അവകാശം പ്രതികള്‍ക്ക് നല്‍കണമെന്ന ആവശ്യം അംഗീകരിച്ചായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച്ച പട്യാല കോടതി പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്തത്.
നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ 7 മണിക്ക് നടപ്പാക്കാനായിരുന്നു ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ ആദ്യ മരണ വാറന്റ്. എന്നാല്‍ മരണവാറണ്ട് പുറപ്പെടുവിച്ച ശേഷം പ്രതി മുകേഷ് സിംഗ് തിരുത്തല്‍ ഹര്‍ജിയും, പിന്നീട് രാഷ്ട്രപതിക്ക് ദയാഹര്‍ജിയും സമര്‍പ്പിച്ചു. ദയാഹര്‍ജി രാഷ്ട്രപതി തള്ളിയെങ്കിലും ദയാഹര്‍ജി തള്ളപ്പെട്ട് കഴിഞ്ഞ് 14 ദിവസം കഴിഞ്ഞ് മാത്രമേ വധശിക്ഷ നടപ്പാക്കാവൂ എന്ന ചട്ടം പ്രതികള്‍ക്ക് ഗുണകരമായി, നാല് പ്രതികളെയും ഒരുമിച്ച് വേണം തൂക്കിലേറ്റാന്‍ എന്ന് കൂടി നിര്‍ദ്ദേശമുള്ളതിനാല്‍ ഇത് ഫലത്തില്‍ എല്ലാ പ്രതികള്‍ക്കും ഗുണം ചെയ്തു.
മുകേഷിന്റെ ദയാഹര്‍ജി തള്ളിയതിന് പിന്നാലെ അക്ഷയ് കുമാര്‍ ദയാഹര്‍ജി സമര്‍പ്പിച്ചു. ഇതും രാഷ്ട്രപതി തള്ളിയതോടെ അടുത്ത പ്രതിയായ വിനയ് കുമാര്‍ ദയാര്‍ഹര്‍ജി സമര്‍പ്പിച്ചു. ഇത് തള്ളപ്പെട്ടതോടെ, അക്ഷയ് താക്കൂര്‍ ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചിരിക്കുകയാണ്. ദയാഹര്‍ജി തള്ളിക്കഴിഞ്ഞ രണ്ട് പ്രതികളെ മറ്റ് പ്രതികളുടെ ദയാര്‍ഹര്‍ജിയില്‍ തീരുമാനം ഉണ്ടാകാന്‍ കാക്കാതെ തൂക്കിലേറ്റണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.