മുംബൈ: ഇന്ത്യൻ ദേശീയ ടീമിനായി കളിച്ച താരത്തെ ഐ.പി.എൽ 13ാം സീസണിന്റെ ടീമുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ചോർത്തിയെടുക്കാനായി നഴ്സ് സമീപിച്ചതായി വെളിപ്പെടുത്തൽ. ദക്ഷിണ ഡൽഹിയിലെ ആശുപത്രിയിലെ ഡോക്ടറാണെന്ന വ്യാജേനയാണ് നഴ്സ് വാതുവെപ്പിന് സഹായം തേടി താരത്തെ സമീപിച്ചതെന്നാണ് വിവരം. കോവിഡ് കാരണം യു.എ.ഇയിലേക്ക് മാറ്റിയ ഐ.പി.എല്ലിനിടെ സെപ്തംബർ 30നാണ് നഴ്സ് താരത്തെ സമീപിച്ചതെന്നാണ് വിവരം. താരവുമായി മൂന്നു വർഷമായുള്ള പരിചയം മുതലെടുത്താണ് നഴ്സ് സമീപിച്ചത്.
താരത്തിന്‍റെ ആരാധികയാണെന്ന രീതിയിൽ പരിചയപ്പെട്ട യുവതി ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണെന്ന രീതിയിൽ സമൂഹമാധ്യമത്തിലൂടെ താരവുമായി പരിചയം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ചാറ്റിങ് നടത്തി. എന്നാൽ വിവരങ്ങൾ ആരായുന്നതിൽ സംശയം തോന്നിയതോടെ ഈ കാര്യം ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിക്കുകയായിരുന്നു.”ഈ സംഭവം ഐ.പി.എല്ലിനിടെ തന്നെ താരം അറിയിച്ചിരുന്നു. ഞങ്ങൾ അന്വേഷിക്കുകയും ചെയ്തു. എന്നാൽ നഴ്സ് പ്രൊഫഷണൽ വാതുവെപ്പുമായി ബന്ധമില്ലാത്തയാളാണെന്നാണ് കണ്ടെത്താൻ കഴിഞ്ഞത്” -ബി.സി.സി.ഐ അഴിമതി വിരുദ്ധ തലവൻ അജിത് സിങ് പ്രതികരിച്ചു. ചോദ്യം ചെയ്തപ്പോൾ ഒന്നും കണ്ടെത്താനായില്ലെന്നും സംഭവം അടഞ്ഞ അധ്യായമാണെന്നും അജിത് സിങ് പറഞ്ഞു.