നിര്‍ഭയ കേസ്; പ്രതികള്‍ക്ക് പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു, മാര്‍ച്ച് മൂന്നിന്

ന്യൂഡല്‍ഹി: നിര്‍ഭയ പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന്. ഡല്‍ഹി പട്യാല കോടതിയാണ് പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളായ വിനയ്, മുകേഷ്, പവന്‍, അക്ഷയ് എന്നീ നാല് പ്രതികളെ മാര്‍ച്ച് മൂന്നിന് രാവിലെ 6 മണിക്ക് തൂക്കിലേറ്റാനാണ് മരണവാറന്റ്.

കേസ് പഠിക്കാന്‍ സമയം വേണമെന്ന് പ്രതി പവന്‍ ഗുപ്തയുടെ പുതിയ അഭിഭാഷകന്‍ പറഞ്ഞു. കൂടാതെ പ്രതി വിനയ് ശര്‍മ്മയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പറയാതെയിരുന്ന സാഹചര്യത്തിലുമാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.

ഫെബ്രുവരി 1നാണ് വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്.ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് നിര്‍ഭയ കേസിലെ കുറ്റവാളി വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി തളളിയിരുന്നു.

രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

അതിനിടെ നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ വൈകുന്നതില്‍ പ്രതിഷേധിച്ച് നിര്‍ഭയയുടെ രക്ഷിതാക്കള്‍ കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചു. പട്യാല ഹൗസ് കോടതി വളപ്പില്‍ ആയിരുന്നു നിര്‍ഭയയുടെ മാതാപിതാക്കളുടെ പ്രതിഷേധം.

Top