അഫ്താബിനെ നാര്‍കോ ടെസ്റ്റിന് വിധേയനാക്കണമെന്ന് പൊലീസ്

ഡൽഹി: ലിവിങ് ടുഗതർ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതി അഫ്താബ് അമീൻ പൂനവാലെയെ പൊലീസ് ഇന്ന് ഡൽഹി സാകേത് കോടതിയിൽ ഹാജരാക്കും. അന്വേഷണവും തെളിവെടുപ്പും പൂർത്തിയാക്കാനിയ ഒരാഴ്ച കൂടി പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. അതേസമയം കേസിൽ നിർണായക തെളിവുകൾ കണ്ടെത്താനാവാത്തത് പൊലീസിന് തലവേദനയായി തുടരുകയാണ്.

യുവതിയുടെ അറുത്തെടുത്ത തല, ശരീരം വെട്ടിമുറിക്കാൻ ഉപയോഗിച്ച കത്തി, കൊലപാതകം നടന്ന ദിവസം അഫ്താബും കൊല്ലപ്പെട്ട ശ്രദ്ധ വാൽക്കറും ധരിച്ചിരുന്ന വസ്ത്രം, യുവതിയുടെ മൊബൈൽഫോൺ തുടങ്ങിയവ ഇനിയും പൊലീസിന് കണ്ടെടുക്കാനായിട്ടില്ല. ശ്രദ്ധയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ മുനിസിപ്പാലിറ്റിയുടെ മാലിന്യക്കുപ്പയിൽ ഉപേക്ഷിച്ചതായിട്ടാണ് അഫ്താബ് പൊലീസിന് മൊഴി നൽകിയത്.

യുവതിയെ 35 കഷണങ്ങളായാണ് വെട്ടിനുറുക്കിയത്. ഇതിൽ പത്തു ശരീരഭാഗങ്ങൾ മാത്രമാണ് ഇവർ താമസിച്ചിരുന്ന അപ്പാർട്ടുമെന്റിന് സമീപത്തെ മെഹറോളി കാട്ടിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം ശ്രദ്ധയുടെ അക്കൗണ്ടിൽ നിന്നും പ്രതി 54,000 രൂപ പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം അഫ്താബിന് വലിയ തോതിൽ വാട്ടർ ബിൽ വന്നതായി പൊലീസ് കണ്ടെത്തി. 300 രൂപയുടെ ബില്ലാണ് ലഭിച്ചത്. മുറി കഴുകി വൃത്തിയാക്കാനായി അമിതമായി വെള്ളം എടുത്തതാണ് ഇത്രയധികം ബിൽ ലഭിക്കാൻ ഇടയാക്കിയതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അഫ്താബ് എല്ലാ ദിവസവും വാട്ടർ ടാങ്കിൽ പോയി നോക്കുമായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.

ശ്രദ്ധയുടെ ബാഗ് അപ്പാർട്ട്‌മെന്റിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ അടുക്കളയിൽ നിന്നും രക്തക്കറയും കണ്ടെത്തി. പ്രതി അഫ്താബിനെ നാർക്കോ അനാലിസിസ് ടെസ്റ്റിന് വിധേയനാക്കണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെടും. കൊലപാതകത്തിന് ശേഷവും അഫ്താബ് ഡേറ്റിങ്ങ് ആപ്പു വഴി പെൺകുട്ടികളെ കണ്ടെത്തി, ഫ്‌ലാറ്റിൽ കൊണ്ടുവന്നിരുന്നു. മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന സമയത്തും യുവതികളുമായി മുറിയിൽ ശയിച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.

അഫ്താബിന്റെ ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ പൊലീസ് ഡേറ്റിങ്ങ് ആപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മേയ് 18 നാണ് ശ്രദ്ധ വാൽക്കറെ കാമുകനായ 28 കാരൻ അഫ്താബ് പൂനവാല കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചത്.മൂന്ന് ആഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ച ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടാണ് നഗരത്തിൽ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചത്. മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന സമയത്ത് ദുർഗന്ധം വമിക്കാതിരിക്കാനായി ചന്ദ്രനത്തിരികളും റൂം റിഫ്രഷ്‌നറുകളും ഉപയോഗിച്ചിരുന്നു.

Top