ഡല്‍ഹി മെട്രോയിലെ സൗജന്യയാത്ര; ചോദ്യം ചെയ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ വനിതകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന കെജരിവാള്‍ സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി. സൗജന്യ യാത്ര അനുവദിക്കുന്നത് ഡി.എം.ആര്‍.സിയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. എന്തിനാണ് സൗജന്യയാത്ര അനുവദിക്കുന്നതെന്നും സാമ്പത്തിക ബാധ്യത ആര് വഹിക്കുമെന്നും കോടതി ഡല്‍ഹി സര്‍ക്കാരിനോട് ചോദിച്ചു.

പൊതുജനങ്ങളുടെ പണം കൃത്യമായി വിനിയോഗിക്കണമെന്നും ആളുകള്‍ക്ക് സൗജന്യമായി പണം നല്‍കുന്നത് ഒഴിവാക്കണമെന്നുമാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഡി.എം.ആര്‍.സിയുടെ സാമ്പത്തിക ഭദ്രത കാത്തുസൂക്ഷിക്കാന്‍ കെജരിവാള്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഡി.എം.ആര്‍.സിക്ക് നഷ്ടം വരുന്ന നടപടികളൊന്നും സ്വീകരിക്കരുതെന്നും കോടതി ഉത്തരവിട്ടു. നാലാംഘട്ട മെട്രോ പദ്ധതിയില്‍ കാലതാമസം സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര, ജസ്റ്റീസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

ഡല്‍ഹിയില്‍ മെട്രോയിലും ബസിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് പ്രഖ്യാപിച്ചത്. ഇതിന്റെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും കേജരിവാള്‍ വ്യക്തമാക്കിയിരുന്നു.

Top