ദില്ലി മദ്യനയ അഴിമതി കേസ്: സിബിഐ നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിആർഎസ് നേതാവ്

ദില്ലി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സിബിഐ നൽകിയ നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരത് രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിൻ്റെ മകളുമായ കെ കവിത. തിങ്കളാഴ്ച ഡൽഹി ആസ്ഥാനത്ത് സിബിഐ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ കവിത സിബിഐയോട് നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്.

സിബിഐക്ക് അയച്ച കത്തിൽ, പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ തെലങ്കാനയിൽ തൻ്റെ വ്യക്തിപരമായ സാന്നിധ്യം ആവശ്യമാണെന്നാണ് കവിത ചൂണ്ടിക്കാട്ടുന്നത്. ‘സെക്ഷൻ 160 സിആർപിസി പ്രകാരം നേരത്തെ അയച്ച നോട്ടീസിനെക്കുറിച്ച് അറിയാതെയിരിക്കെ, സെക്ഷൻ 41 എ സിആർപിസി പ്രകാരമുള്ള സബ്ജക്റ്റ് നോട്ടീസ് ആദ്യം പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സെക്ഷൻ 41 എ സിആർപിസി പ്രകാരമുള്ള നോട്ടീസ് 2022 ഡിസംബർ 2 ന് തനിക്ക് നൽകിയ സെക്ഷൻ 160 പ്രകാരമുള്ള നോട്ടീസിന് വിരുദ്ധമാണെന്ന് കവിത കത്തിൽ പറയുന്നു. ഏത് സാഹചര്യത്തിലാണ് സെക്ഷൻ 41എ സിആർപിസി ചേർത്തത് എന്നതിന് കാരണമോ പശ്ചാത്തലമോ ഇല്ല എന്നും കത്തിൽ വിശദമാക്കിയിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് കവിതയെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഇവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. അതേസമയം മദ്യനയ അഴിമതി കേസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ആറാം തവണയാണ് കെജ്‌രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുന്നത്. ഫെബ്രുവരി ഏഴിന് ഹാജരാകണമെന്നായിരുന്നു നിര്‍ദേശം.

കഴിഞ്ഞ നാല് മാസത്തിനിടെ ആറ് സമന്‍സുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെജ്‌രിവാളിന് അയച്ചത്. രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് കെജ്‌രിവാള്‍ ഈ നോട്ടീസുകള്‍ തള്ളുകയായിരുന്നു. 2021-22 കാലത്തെ ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയത്തില്‍ പക്ഷപാതപരമായ കൃത്രിമം നടന്നു എന്ന ആരോപണമാണ് കേസിന് ആധാരം.

Top