നിര്‍ഭയ കേസ്; അഭിഭാഷക ഇന്ദിര ജയ്‌സിങിനെ പ്രതികള്‍ക്കൊപ്പം ജയിലില്‍ അടയ്ക്കണം:കങ്കണ

ന്യൂഡല്‍ഹി: നിര്‍ഭയകേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങിനെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് താരം കങ്കണ.

ഇതുപോലെയുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്നത് ഇവരെ പോലെയുള്ളവരാണെന്നും ഇന്ദിര ജെയ്‌സിങിനെ നിര്‍ഭയ കേസ് പ്രതികള്‍ക്കൊപ്പം നാല് ദിവസം ജയിലില്‍ അടയ്ക്കണമെന്നും കങ്കണ പറഞ്ഞു.

കുറ്റവാളികളോട് ക്ഷമിക്കണമെന്ന് ആശാ ദേവിയോട് ആവശ്യപ്പെടുന്ന ജെയ്‌സിങിന്റെ ട്വീറ്റ് ചൂണ്ടിക്കാട്ടിയ താരം, അത്തരമൊരു ആവശ്യം ഉന്നയിക്കാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യമുണ്ടായെന്നും തുറന്നടിച്ചു.

നിര്‍ഭയയുടെ മാതാപിതാക്കളെ ഇന്ദിര ഇതുവരെ കണ്ടിട്ടില്ലെന്നും അവരുടെ അവസ്ഥ എന്താണെന്ന് മനസിലാക്കാതെ കൊടുംകുറ്റവാളികള്‍ക്ക് വേണ്ടി വാദിക്കുകയാണെന്നും കങ്കണ കുറ്റപ്പെടുത്തി. ഇവരെപ്പോലുള്ളവര്‍ കാരണം ഈ രാജ്യത്ത് ഇരകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു.

ബലാത്സംഗക്കാരെ പിന്തുണച്ച് ഉപജീവനമാര്‍ഗം നടത്തുന്ന കുറ്റവാളികളെ പ്രായപൂര്‍ത്തിയാകാത്തവരെന്ന് വിളിക്കരുതെന്നും കുറ്റവാളികളുടെ പ്രായപരിധി നിശ്ചയിച്ചതാരെന്നും അവര്‍ ചോദിച്ചു. പ്രതികളെ പൊതുജനങ്ങള്‍ക്കിടയില്‍ വച്ച് മരണം വരെ തൂക്കിക്കൊല്ലണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top