‘വെടിയുതിര്‍ത്തത് സ്വന്തം ഇഷ്ടപ്രകാരം, തോക്ക് നല്‍കിയത് സുഹൃത്ത്’: അക്രമി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലയ വിദ്യാര്‍ത്ഥികള്‍ നടത്തിയ ലോങ്ങ് മാര്‍ച്ചിന് നേരെ വെടിയുതിര്‍ത്ത അക്രമി ബജ്‌റംഗദള്‍ പ്രവര്‍ത്തകനെന്ന് പൊലീസ്. സ്വന്തം ഇഷ്ടപ്രകാരമാണ് ജാമിയയില്‍ പോയതെന്നും തോക്ക് നല്‍കിയത് സുഹൃത്താണെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ് അറയിച്ചു. ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും കൗമാരക്കാരന്റെ പേരില്‍ ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യും.

അതേസമയം പിടിയിലായ പ്രതിക്ക് പ്രായപൂര്‍ത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ ഇയാളുടെ പ്രായപരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ 12 മണിയോടെ കോടതിയില്‍ ഹാജരാക്കും.

ജാമിയ വിദ്യാര്‍ത്ഥികളുടെ ലോങ്ങ് മാര്‍ച്ചിന് നേരെ അക്രമി വെടിയുതിര്‍ത്ത സംഭവം അന്വേഷിക്കാന്‍ ഡല്‍ഹി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സ്‌പെഷല്‍ പൊലീസ് കമ്മീഷണര്‍ പര്‍വേശ് രഞ്ജന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.

പൗരത്വ നിയമഭേദഗതിക്കെതിരെ ജാമിയ വിദ്യാര്‍ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ ലോങ്ങ് മാര്‍ച്ചിന് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്. രാജ്ഘട്ടിലേക്കുള്ള ലോങ്ങ് മാര്‍ച്ച് സര്‍വകലാശാല കവാടം പിന്നിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. ‘ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം വേണ്ടത്, താന്‍ തരാം സ്വാതന്ത്യം’ എന്ന് ആക്രോശിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു.

Top