കേസ് ലൈഗിംകാതിക്രമം, ഗുണം കേരളത്തിന് ; വ്യത്യസ്ത വിധിയുമായി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി : ലൈംഗികാതിക്രമ കേസ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വ്യത്യസ്ത വിധിയുമായി ഡല്‍ഹി ഹൈക്കോടതി. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളജനതയെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി, ആ രേഖ ഹാജരാക്കിയാല്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്നാണ് ഡല്‍ഹി ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

15,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് സഞ്ജീവ് സച്ചദേവയാണ് കേസ് പരിഗണിച്ചത്. ലൈംഗികാതിക്രമക്കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തരുണ്‍ സിങ് എന്ന യുവാവാണ് ഹൈക്കോടതിയെ സമീപിച്ചത്.

തനിക്കെതിരെയുണ്ടായ എഫ്.ഐ.ആര്‍ ഒരു തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണെന്നും പരാതി നല്‍കിയ ആളും താനും അടുത്ത സുഹൃത്തുക്കളാണെന്നും പറഞ്ഞാണ് ഇയാള്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടത്. ഇയാളുടെ വാദം പരാതി നല്‍കിയയാളും അംഗീകരിച്ചു. പ്രശ്‌നം തങ്ങള്‍ പറഞ്ഞു പരിഹരിച്ചിട്ടുണ്ടെന്നും ഇതുപ്രകാരം ആഗസ്റ്റ് 28ന് ഒരു ഒത്തുതീര്‍പ്പ് കരാര്‍ ഡല്‍ഹിയിലെ സാകേത് കോടതിയിലെ മെഡിക്കേഷന്‍ സെന്ററില്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ഇതിനു പിന്നാലെയായിരുന്നു ജഡ്ജിയുടെ ഉത്തരവ്. തര്‍ക്കം ഒത്തു തീര്‍പ്പായ സാഹചര്യത്തില്‍ മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് പറഞ്ഞ കോടതി, രണ്ടാഴ്ചയ്ക്കുള്ളില്‍ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15000 രൂപ നല്‍കിയതിന്റെ രേഖ ഹാജരാക്കിയാല്‍ മാത്രമേ നടപടിക്രമങ്ങള്‍ അവസാനിപ്പിക്കൂവെന്ന് വ്യക്തമാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന കേരളത്തെ സഹായിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിമാരും രംഗത്ത് എത്തിയിരുന്നു. ഡല്‍ഹി ചീഫ് ജസ്റ്റിസ് രജേന്ദ്ര മേനോനും ജഡ്ജിമാരുമാണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി എത്തിയിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ദിനേഷ് കുമാര്‍ ശര്‍മ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തെ സഹായിക്കുക എന്നത് എല്ലാവരുടെയും കടമയാണെന്നും ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകള്‍ സഹായഹസ്തവുമായി എത്തണമെന്നും പ്രസ്താവനയില്‍ പറഞ്ഞു. മുമ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയും സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാരും 25,000 രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

Top