ഗൂഗിള്‍ പേയുടെ പ്രവര്‍ത്തനം അനധികൃതം: ഹൈക്കോടതി ആര്‍ആര്‍ബിയുടെ വിശദീകരണം തേടി

ന്യൂഡല്‍ഹി: മൊെബെല്‍ പേമെന്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ പേയുടെ പ്രവര്‍ത്തനം അനധികൃതമാണെന്ന് കാണിച്ചുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി റിസര്‍വ് ബാങ്കിന്റെ വിശദീകരണം തേടി. ആര്‍ആര്‍ബിയുടെ അംഗീകാരം ഇല്ലാതെ ഗൂഗിള്‍ പേ എങ്ങനെയാണ് സാമ്പത്തിക വിനിമയം നടത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് എ.ജെ. ഭാംഭാനി എന്നിവരുള്‍പ്പെട്ട ബെഞ്ച് ചോദിച്ചു.

ഗൂഗിള്‍ പേയുടെ പ്രവര്‍ത്തനം ആര്‍ആര്‍ബിയുടെ അംഗീകാരം ഇല്ലാതെയും പേമെന്റ് ആന്‍ഡ് സെറ്റില്‍മെന്റ്സ് നിയമം ലംഘിച്ചുമാണെന്ന് കാണിച്ച് അഭിജിത് മിശ്ര എന്ന വ്യക്തി നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി ആര്‍ ആര്‍ബിയുടെ വിശദീകരണം തേടിയത്.

ആര്‍ആര്‍ബിയുടെ അംഗീകൃത പേമെന്റ് സിസ്റ്റംസ് ഓപ്പറേറ്റര്‍മാരുടെ പട്ടികയില്‍ ഗൂഗിള്‍ പേ ഇല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിനും ഗൂഗിള്‍ ഇന്ത്യക്കും കോടതി വിശദീകരണം ആവിശ്യപ്പെട്ട് നോട്ടീസ് അയച്ചു. വാദം കേള്‍ക്കുന്നതിനായി കേസ് 29-ലേക്കു മാറ്റി.

ഹര്‍ജിയില്‍ ഗൂഗിള്‍ പേയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ആര്‍ആര്‍ബിയ്ക്ക് നിര്‍ദേശം നല്‍കണമെന്നാണു പറയുന്നത്. ആധാര്‍, പാന്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നതോടെ ഗൂഗിള്‍ പേ സ്വകാര്യതയില്‍ കടന്നുകയറുകയാണ്. പേമെന്റ് സിസ്റ്റംസ് ഓപ്പറേറ്റര്‍മാരുടെ പ്രവര്‍ത്തനത്തിന് അനുമതി നിര്‍ബന്ധമാണെന്ന റിസര്‍വ് ബാങ്കിന്റെ വിവരാവകാശമറുപടിയും ഹര്‍ജിയില്‍ പറയുന്നു.

മൊബെല്‍ ഫോണുകള്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി നാഷണല്‍ പേമെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ച ഭീം ആപ്ലിക്കേഷന്റെ കഴിഞ്ഞ മാര്‍ച്ച് 30 വരെയുള്ള പങ്കാളികളുടെ പട്ടികയില്‍ ഗൂഗിള്‍ പേ ഉള്‍പ്പെട്ടിട്ടില്ല. ഭീം ആധാര്‍ യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) മുഖേന ഗൂഗിള്‍ പേ ശേഖരിക്കുന്ന ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യക്കു പുറത്തുള്ള സെര്‍വറുകളിലാകാം സൂക്ഷിക്കുന്നത്. ഇത് ഇന്ത്യന്‍ പൗരന്‍മാരുടെ സ്വകാര്യതയേയും വ്യക്തിസ്വാതന്ത്ര്യത്തേയും ബാധിക്കും.

അനധികൃത സ്വകാര്യ കമ്പനിയ്ക്ക് ഇന്ത്യന്‍ പൗരന്‍മാരുടെ വ്യക്തിഗത അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം വകുപ്പിന് എതിരാണെന്നും ഹര്‍ജിയില്‍ പറയുന്നു.

Top