‘കുഞ്ഞിനു ജന്മം നൽകുന്നതിൽ അവസാന വാക്ക് അമ്മയുടേത്’; കോടതി

ഡൽഹി: കുഞ്ഞിനെ പ്രസവിക്കുന്ന കാര്യത്തിൽ അമ്മയുടെ തീരുമാനമാണ് അന്തിമമെന്ന് ഡൽഹി ഹൈക്കോടതി. 33 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കുന്നതിന് അനുമതി തേടി യുവതി നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പ്രതിഭ എം സിങ്ങിന്റെ ഉത്തരവ്.

പരിശോധനയിൽ കുഞ്ഞിനു മാനസിക വളർച്ചാ പ്രശ്‌നങ്ങളുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് ഗർഭഛിദ്രത്തിന് അനുമതി തേടി, ഇരുപത്തിയാറുകാരിയായ യുവതി ആശുപത്രിയെ സമീപിച്ചത്. എന്നാൽ 33 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ നിയമം അനുവദിക്കാത്ത സാഹചര്യത്തിൽ ആശുപത്രി അധികൃതർ ഇതിനു തയാറായില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്.

ഇന്ത്യൻ നിയമ പ്രകാരം ഇത്തരമൊരു ഗർഭവുമായി മുന്നോട്ടുപോവാണോയെന്ന് ആത്യന്തികമായി തീരുമാനിക്കേണ്ടത് സ്ത്രീ തന്നെയാണെന്ന് കോടതി പറഞ്ഞു. ഗർഭം അലസിപ്പിക്കണോ അതോ കുഞ്ഞിനെ പ്രസവിക്കണോയെന്നെല്ലാം അമ്മയാണ് തീരുമാനിക്കേണ്ടത്. അമ്മയുടെ തിരുമാനമാണ് അന്തിമം. അമ്മയുടെ തീരുമാനവും കുഞ്ഞിനു അന്തസ്സോടെ ജീവിക്കാനുള്ള സാധ്യതയുമാണ്, ഈ കേസിൽ പരിഗണിച്ചതെന്ന് കോടതി വ്യക്തമാക്കി.

ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് രാംമനോഹർ ലോഹ്യ ആശുപത്രിയിലെ മെഡിക്കൽ ടീം നൽകിയ റിപ്പോർട്ടിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. പൂർണമല്ലാത്ത റിപ്പോർട്ടാണ് മെഡിക്കൽ ടീം നൽകിയിരിക്കുന്നതെന്ന് കോടതി പറഞ്ഞു. വൈകല്യമുണ്ടെങ്കിലും കുഞ്ഞ് ജീവിക്കുമെന്നാണ് ആശുപത്രി കോടതിയെ അറിയിച്ചത്. കുഞ്ഞിനു സാധാരണ ജീവിതം നയിക്കാനാവുമോയെന്ന് ഉറപ്പില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം രാംമനോഹർ ലോഹ്യ ആശുപത്രിയിലോ മറ്റേതെങ്കിലും ആശുപത്രിയിലോ ഗർഭഛിദ്രം നടത്താവുന്നതാണെന്ന് കോടതി അറിയിച്ചു.

Top