ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരായ ആദായനികുതി വകുപ്പിന്റ നടപടി തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ,സോണിയ ഗാന്ധിയും നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.
2011-12ല്‍ തങ്ങള്‍ നികുതി റിട്ടേണ്‍ നല്‍കിയതിന്റെ രേഖകള്‍ പരിശോധിക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. അതേസമയം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രാഹുല്‍ ഗാന്ധി.
യംങ് ഇന്ത്യ കമ്പനിയില്‍ ഡയറക്ടര്‍മാരായ ഇരുവരും ആ വിവരം മറിച്ചുവെച്ച് ആദായ നികുതി അടച്ചതെന്നാണ് നികുതി വകുപ്പിന്റെ കണ്ടെത്തല്‍.
യംങ് ഇന്ത്യ കമ്പനിയുടെ ഓഹരി കൂടി കണക്കാക്കുമ്പോള്‍ രാഹുലിന്റെ വരുമാനം 154 കോടി രൂപയായിരുന്നെന്നാണ് ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചത്. നികുതി പരിശോധനകള്‍ നടത്താന്‍ ആദായ നികുതി വകുപ്പിന് നിയമപരമായ അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇതേ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ ഹര്‍ജിയും തള്ളി. ജസ്റ്റീസുമാരായ എസ്. രവീന്ദ്ര ഭട്ട്, എ.കെ ചാവ്‌ല എന്നിരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. ആദായ നികുതി വകുപ്പിന് നികുതി ഇടപാടുകളെല്ലാം തന്നെ പരിശോധിക്കാന്‍ അധികാരമുണ്ട്. ഹര്‍ജിക്കാര്‍ക്ക് അവര്‍ ഉന്നയിക്കുന്ന വിഷയള്‍ വകുപ്പിനെ നേരിട്ട് അറിയാക്കാമെന്നുമാണ് കോടതി വ്യക്തമാക്കിയത്.
നികുതി റിട്ടേണ്‍ വീണ്ടും പരിശോധിക്കാനുള്ള ആദായനികുതി വകുപ്പിന്റെ നീക്കം ദുരുദ്ദേശ്യപരമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി.