പഠാന്‍ ഒടിടി റിലീസ്: പ്രത്യേക നിര്‍ദേശങ്ങളുമായി ദില്ലി ഹൈക്കോടതി

ഡൽഹി: റിലീസിന് ദിവസങ്ങൾക്ക് മുൻപേ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ചിത്രമാണ് പഠാൻ. എന്നാൽ ഈ പ്രതിസന്ധികൾ എല്ലാം മറികടന്ന് ജനുവരി 25ന് പഠാൻ റിലീസിന് തയ്യാറാകുകയാണ്. വളരെക്കാലത്തിന് ശേഷം ഷാരൂഖ് നായകമായി എത്തുന്ന ആക്ഷൻ പടം എന്നത് തന്നെയാണ് പഠാന്റെ പ്രധാന്യം. ദീപിക പാദുക്കോണും, ജോൺ എബ്രഹാം എന്നിവർ പ്രധാന റോളുകളിൽ എത്തുന്നു.

എന്നാൽ ദില്ലി ഹൈക്കോടതി പഠാന്റെ നിർമ്മാതാക്കൾക്ക് നൽകിയ ഒരു നിർദേശമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ദില്ലി ഹൈക്കോടതി തിങ്കളാഴ്ച ചിത്രത്തിൻറെ നിർമ്മാതാക്കളായ യാഷ്‌രാജ് ഫിലിംസിനോട് പഠാൻ ഒടിടി റിലീസ് ചെയ്യുമ്പോൾ കാഴ്ച കേൾവി വൈകല്യമുള്ളവർക്ക് ആസ്വദിക്കാൻ സാധിക്കുന്ന രീതിയിൽ അതിൻറെ ഹിന്ദി പതിപ്പിൽ ഓഡിയോ വിവരണവും, സബ്‌ടൈറ്റിലുകളും, ക്ലോസ് ക്യാപ്ഷനുകളും തയ്യാറാക്കാൻ നിർദ്ദേശിച്ചു.

വികലാംഗരുടെ അവകാശ നിയമം 2016 പ്രകാരം ഉറപ്പുനൽകുന്ന അവകാശങ്ങൾ പ്രകാരം കാഴ്ചയില്ലാത്തവർക്കും ശ്രവണ വൈകല്യമുള്ളവർക്കും പഠാൻ സിനിമ കാണാൻ അവസരം നൽകണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം.

ജസ്റ്റിസ് പ്രതിഭ സിംഗിന്റെ സിംഗിൾ ബെഞ്ചാണ് ഈ ഹർജി പരിഗണിച്ചത്. ഈ റിട്ട് ഹരജി കേൾവിക്കും കാഴ്ച വൈകല്യമുള്ളവരുടെ വിനോദ ഉപാധികൾ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. വികലാംഗരുടെ അവകാശ നിയമം 2016 ലെ സെക്ഷൻ 42 പ്രകാരം, വികലാംഗർക്ക് ആക്സസ് ചെയ്യാവുന്ന ഫോർമാറ്റുകളിൽ എല്ലാ ഉള്ളടക്കവും ലഭ്യമാണെന്ന് ഉറപ്പാക്കാൻ നടപടികൾ കൈക്കൊള്ളാൻ സർക്കാരിന് ബാധ്യതയുണ്ട്.

സിനിമകൾ ആസ്വദിക്കാൻ ശ്രവണ വൈകല്യമുള്ളവർക്കും കാഴ്ച വൈകല്യമുള്ളവർക്കും പ്രത്യേക സൌകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. കാരണം ഒരു സിനിമാ തിയേറ്ററിൽ ഒരു സിനിമ കാണുന്ന അനുഭവം അത്തരം ആളുകൾക്ക് നിഷേധിക്കാനാവില്ലെന്നും കോടതി ഹർജി പരിഗണിച്ച് അഭിപ്രായപ്പെട്ടു.

എന്നാൽ പഠാൻ സിനിമയുടെ തീയറ്റർ റിലീസ് സമയത്ത് പ്രത്യേക നിർദേശം ഒന്നും കോടതി നൽകിയിട്ടില്ല. രണ്ടാഴ്ചയ്ക്കകം ഹിന്ദി ഭാഷയിൽ ഓഡിയോ വിവരണവും സബ്‌ടൈറ്റിലുകളും ക്ലോസ്ഡ് ക്യാപ്ഷനും തയ്യാറാക്കി അംഗീകാരത്തിനായി സിബിഎഫ്‌സിക്ക് സമർപ്പിക്കാൻ യഷ്‌രാജ് ഫിലിംസിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഫെബ്രുവരി 20-നകം ഇത് സമർപ്പിച്ചാൽ സിനിമയുടെ സെൻസർബോർഡ് ഇത് പരിഗണിച്ച് സർട്ടിഫിക്കറ്റ് നൽകണം. മാർച്ച് 10 നകം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സെൻസർ ബോർഡിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.

ഒരു നിയമ വിദ്യാർത്ഥി, രണ്ട് അഭിഭാഷകർ, ഒരു വികലാംഗ അവകാശ പ്രവർത്തകൻ എന്നിവരാണ് സിനിമ കാണാനുള്ള അവകാശം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. യഷ്‌രാജ് ഫിലിംസിനെയും ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈംവീഡിയോയെയും, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തെയും. സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള വികലാംഗരുടെ ശാക്തീകരണ വകുപ്പിനെയും കക്ഷി ചേർത്തായിരുന്നു ഹർജി.

സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാർ ഒക്കെ ഒരുക്കിയ സംവിധായകൻ സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പഠാൻ. ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. സൽമാൻ ഖാന്റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാൻ തിയറ്ററുകളിലെത്തും.

Top