ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ കുറവു രേഖപ്പെടുത്തിയതോടെ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കി ഡല്‍ഹി സര്‍ക്കാര്‍. നാളെ മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ എല്ലാ കടകള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. നാളെ പുലര്‍ച്ചെ 5 മണിക്ക് ശേഷം ചില നിയന്ത്രണങ്ങള്‍ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്കിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാവിലെ 10 മുതല്‍ രാത്രി 8 വരെയാണ് കടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് റെസ്‌റ്റോറന്റുകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ട്. ഡല്ഹി മെട്രോയ്ക്കും ബസുകള്‍ക്കും 50 ശതമാനം ശേഷിയോടെ പ്രവര്‍്ത്തിക്കാം.

ഒറ്റ ഇരട്ട സംവിധാനം ഇതോടെ അവസാനിപ്പിച്ച് സ്ഥാപനങ്ങള്‍ എല്ലാദിവസവും തുറക്കാനും സര്‍ക്കാര്‍ അനുമതി നല്കി. ഷോപ്പിംഗ് മാളുകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും മറ്റെല്ലാ കടകള്‍ക്കും പ്രവര്‍ത്തിക്കാം. ട്രയല്‍ അടിസ്ഥാനത്തില്‍ ഒരാഴ്ചത്തേക്കാണ് ഈ ഇളവുകള്‍ അനുവദിച്ചത്. ഹോട്ടലുകള്‍ പോലുള്ള സ്ഥലങ്ങളില്‍ വിവാഹങ്ങള്‍ അനുവദിക്കില്ല. ശവസംസ്‌കാര ചടങ്ങുകളില്‍ 20 പേരെ മാത്രമേ അനുവദിക്കൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും രോഗികളുടെ എണ്ണം വീണ്ടും കുറയുകയാണെങ്കില്‍ ഇളവുകള്‍ തുടരുമെന്നും അരവിന്ദ് കെജരിവാള് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദമായ ഉത്തരവ് പുറത്തിറക്കുമെന്നും കെജരിവാള്‍ അറിയിച്ചു.

Top