രണ്ട് സ്വകാര്യ സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ നടപടി തുടങ്ങി ദില്ലി സര്‍ക്കാര്‍

ദില്ലി: അമിതമായ ഫീസ് വാങ്ങുന്ന രണ്ട് സ്വകാര്യ സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്ച ദില്ലി ഷേക്ക് സാരായിലെ ആപ്പിജെയ് സ്‌കൂള്‍ ഏറ്റെടുക്കാനാണ് ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചത്. ബുധനാഴ്ച സര്‍ക്കാര്‍ രോഹിണിയിലെ ബാല്‍ ഭാരത് സ്‌കൂളിന് ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത് കാണിച്ച് നോട്ടീസ് അയച്ചിരുന്നു.

വ്യാഴാഴ്ച മാധ്യമങ്ങളെ കണ്ട ദില്ലി ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോഡിയ കെജ്രിവാള്‍ സര്‍ക്കാര്‍ അന്യായമായ ഫീസ് വര്‍ദ്ധനയ്ക്ക് സ്‌കൂളുകളെ അനുവദിക്കില്ലെന്നും, ഇത്തരത്തില്‍ എന്തെങ്കിലും തീരുമാനം എടുത്താല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും പറഞ്ഞു.

അതേ സമയം ബാല്‍ ഭാരത് സ്‌കൂളിന് ദില്ലി സര്‍ക്കാര്‍ നല്‍കിയ നോട്ടീസ് പ്രകാരം, ദില്ലി സര്‍ക്കാര്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് രേഖകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ സ്‌കൂളിന് അതിന്റെ നിലവിലുള്ള ഫീസ് വര്‍ദ്ധിപ്പിക്കേണ്ട ഒരു ആവശ്യവും കാണുവാന്‍ സാധിക്കുന്നില്ലെന്ന് വ്യക്തമായതായി പറയുന്നു.

സ്‌കൂള്‍ അമിതമായ ഫീസ് വര്‍ദ്ധിപ്പിക്കുന്ന എന്ന് സര്‍ക്കാറിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ദില്ലി സര്‍ക്കാര്‍ അന്വേഷണം നടത്തിയത്. 2017-18 കാലത്തെ ഫീസ് ഉപയോഗിച്ച് തന്നെ സ്‌കൂളിന് പ്രവര്‍ത്തനം നടത്താന്‍ സാധിക്കും എന്നിരിക്കെ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഫീസ് വര്‍ദ്ധിപ്പിച്ചു എന്നാണ് പരാതി. ഇതിനാല്‍ തന്നെ സ്‌കൂള്‍ അംഗീകാരം റദ്ദാക്കാതിരിക്കാനോ, സ്‌കൂള്‍ ഏറ്റെടുക്കാതിരിക്കാനോ കാരണം കാണിക്കാനാണ് ഇപ്പോള്‍ നോട്ടീസ്.

സ്‌കൂളിന്റെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും ബാക്കി നടപടികളിലേക്ക് പോകൂ എന്നാണ് ദില്ലി സര്‍ക്കാര്‍ അറിയിക്കുന്നത്. അതേ സമയം കോടതി വിധികള്‍ അനുസരിച്ചുള്ള ഫീസ് വര്‍ദ്ധനവ് മാത്രമാണ് നടത്തിയതെന്നും, വേണ്ട മറുപടി സര്‍ക്കാറിന് കൊടുക്കുമെന്നുമാണ് ബാല്‍ ഭാരത് സ്‌കൂള്‍ മാനേജ്‌മെന്റ് പറയുന്നത്.

 

Top