ഡല്‍ഹി നിര്‍മ്മാണക്കമ്പനിയിലെ തീപിടുത്തം; ഫാക്ടറി ഉടമ പിടിയില്‍

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ പുലര്‍ച്ചെ ലഗ്ഗേജ് നിര്‍മാണക്കമ്പനിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഫാക്ടറി ഉടമ മൊഹദ് റഹാന്‍ പിടിയില്‍. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു.

വടക്കന്‍ ഡല്‍ഹിയിലെ ഫാക്ടറിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന 43 തൊഴിലാളികളാണ് അഗ്‌നിക്കിരയായത്. 14നും 20നും ഇടെ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. 150 ഓളം അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് സംഭവ സ്ഥലത്തു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. 63 പേരെ കെട്ടിടത്തില്‍നിന്നു രക്ഷിച്ചു.

റാണി ഝാന്‍സി റോഡില്‍ അനാജ് മണ്ഡിയിലെ ആറ് നില കെട്ടിടത്തിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
പൊള്ളലേറ്റവരെ ലോക് നായക്, ഹിന്ദു റാവു ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഫാക്ടറിക്ക് അകത്ത് തീപിടിത്തമുണ്ടാകുമ്പോള്‍ ഏതാണ്ട് 50 പേര്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു എന്നാണ് വിവരം. തീ ആളിപ്പടര്‍ന്നതോടെ ആളുകള്‍ നിലവിളിച്ച് പുറത്തേക്ക് ഓടാന്‍ ശ്രമിച്ചു. എന്നാല്‍ വായുസഞ്ചാരമില്ലാത്ത ഫാക്ടറിയില്‍ തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. ഒമ്പത് മണിയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്.

Top