ആം ആദ്മിയില്‍ പൊട്ടിത്തെറി; സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് എംഎല്‍എ രാജിവെച്ചു

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി എംഎല്‍എ ആദര്‍ശ് ശാസ്ത്രി രാജിവെച്ചു. രാജിവെച്ച ദ്വാരക എംഎല്‍എ ആദര്‍ശ് ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ശാസ്ത്രി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മൂന്ന് എംഎല്‍എമാരാണ് നാലുദിവസത്തിനിടെ പാര്‍ട്ടി വിട്ടത്. ആദര്‍ശ് ശാസ്ത്രിയെ കൂടാതെ ബദര്‍പൂര്‍ എംഎല്‍എ എന്‍ഡി ശര്‍മ്മ, ഹരിനഗര്‍ എംഎല്‍എ ജഗ് ദീപ് സിംഗ് എന്നിവരാണ് പാര്‍ട്ടി വിട്ടത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ആം ആദ്മി പാര്‍ട്ടിയുടെ 70 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പട്ടികയില്‍ 15 സിറ്റിംഗ് എംഎല്‍എമാര്‍ ഇടം പിടിച്ചിരുന്നില്ല.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കം 46 സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കും. കെജ്രിവാള്‍ കഴിഞ്ഞ തവണ മത്സരിച്ച ന്യൂ ഡല്‍ഹി സീറ്റില്‍ തന്നെയാണ് ഇക്കുറിയും മത്സരിക്കുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പത്പരഗഞ്ജിലും സത്യേന്ദ്ര ജെയിന്‍ ഷകൂര്‍ ബസ്തിയിലും ജിതേന്ദ്ര തോമര്‍ ട്രി നഗറിലും മത്സരിക്കും. കല്‍കജിയില്‍ നിന്നാണ് അതിഷി ജനവിധി തേടുക.

സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ 23 പുതുമുഖങ്ങളുണ്ട്. എട്ട് വനിത സ്ഥാനാര്‍ഥികളാണ് പട്ടികയിലുള്ളത്. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. ഫെബ്രുവരി 11 ന് വോട്ടെണ്ണും.

Top