മദ്യനയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: മദ്യനയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യങ്ങള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മറുപടി നല്‍കും. മാര്‍ച്ച് 12ന് ശേഷം തീയതി നിശ്ചയിക്കാനും കെജ്രിവാള്‍ അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രി നേരിട്ട് ഹാജരാകണമെന്ന നിലപാടിലാണ് ഇഡി.

കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എട്ട് തവണ സമന്‍സ് അയച്ചിരുന്നു. സമന്‍സ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കെജ്രിവാള്‍ ആറ് തവണ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരായിരുന്നില്ല. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞതവണ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ എത്താതിരുന്നത്. ഇന്ന് ഹാജരാകണമെന്ന് കാണിച്ചായിരുന്നു എട്ടാമത്തെ സമന്‍സ്. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചത്.മാര്‍ച്ച് 12ന് ശേഷം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചോദ്യം ചെയ്യാമെന്നാണ് കെജ്രിവാള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കെജ്രിവാള്‍ നേരിട്ട് ഹാജരാകണമെന്നാണ് ഇഡിയുടെ നിലപാട്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചോദ്യം ചെയ്യാന്‍ വ്യവസ്ഥയില്ലെന്നും ഇഡി അറിയിച്ചു.

Top