ബിജെപി തന്നെ പാര്‍ട്ടിയില്‍ ചേരാന്‍ നിര്‍ബന്ധിച്ചു; അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ബിജെപി തന്നെ പാര്‍ട്ടിയില്‍ ചേരാന്‍ നിര്‍ബന്ധിച്ചെന്ന് കെജ്രിവാള്‍ പറഞ്ഞു. ബിജെപിക്ക് മുന്നില്‍ ഒരിക്കലും മുട്ടുമടക്കില്ലെന്നും ബിജെപിയില്‍ ചേരില്ലെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

നേരത്തെയും ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ ക്രൈംബ്രാഞ്ച് കെജ്രിവാളിന് നോട്ടിസ് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും ആരോപണങ്ങള്‍. 25 കോടി രൂപ ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്തെന്നും പാര്‍ട്ടിയില്‍ ചേരാന്‍ നിര്‍ബന്ധിച്ചെന്നുമായിരുന്നു മുന്‍പുയര്‍ത്തിയ ആരോപണം.

ഇഡി സമന്‍സുകളിലൂടെയാണ് അരവിന്ദ് കെജ്രിവാളിന്റെ ആരോപണങ്ങളെ ബിജെപി നേരിടാന്‍ ശ്രമിക്കുന്നത്. ഡല്‍ഹിയിലെ എഴ് ലോകസഭാ സീറ്റുകളും ഇപ്പോള്‍ ബി.ജെ.പിയുടെ പക്കലാണ്. 2024ല്‍ ഇവയെല്ലാം തങ്ങളുടെ അകൌണ്ടില്‍ ചേര്‍ക്കുകയാണ് ആം ആദ്മി ലക്ഷ്യം. ഇതിനുള്ള സാഹചര്യം ഒരുങ്ങുന്നു എന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വാദം. ഇക്കര്യം ബോധ്യപ്പെട്ട ബി.ജെ.പി അട്ടിമറി നീക്കങ്ങള്‍ തുടങ്ങി എന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ആരോപണം. 25 കോടി വീതം എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്ത് സര്‍ക്കാരിനെ അട്ടിമറിയ്ക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.അരവിന്ദ് കെജ്രിവാളിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായും കളവാണെന്നാണ് ബി.ജെ.പി യുടെ മറുപടി. ഇ.ഡി സമന്‍സുകളോടുള്ള കെജ്രിവാളിന്റെ പ്രതികരണം അദ്ദേഹത്തെ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനാക്കിയിരിക്കുന്നുവെന്നും ബിജെപി വിമര്‍ശിക്കുന്നു.

Top