ദില്ലി ചലോ മാര്‍ച്ച് ; അനുനയത്തിന് കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ദില്ലി ചലോ മുന്‍േപ കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നീ കര്‍ഷക സംഘടനകളെയാണ് ക്ഷണിച്ചത്. ചര്‍ച്ച നാളെ ചണ്ഡിഗഡില്‍ വൈകിട്ട് അഞ്ചിന് നടക്കും. കൃഷിമന്ത്രി അര്‍ജുന്‍ മുണ്ഡ, ഭക്ഷ്യമന്ത്രി പിയൂഷ് ഗോയല്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഫെബ്രുവരി 13നാണ് കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് നിശ്ചയിച്ചിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഉള്‍പ്പെടെ 200 ലധികം കര്‍ഷക സംഘടനകള്‍ ഒരുമിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരണം എന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് മാര്‍ച്ച്.

ഇതിനിടെ മാര്‍ച്ചിന് മുന്നോടിയായി ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്നുമുതല്‍ ഇന്റര്‍നെറ്റ് റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഫരീദാബാദ്, അംബാല, ഹിസാര്‍, കുരുക്ഷേത്ര, കൈതാല്‍, സിര്‍സ എന്നിവിടങ്ങളിലാണ് ഇന്റര്‍നെറ്റ് വിലക്കുന്നത്. 13 വരെ ഇന്റര്‍നെറ്റ് വിലക്കാനാണ് തീരുമാനം. എസ്എംഎസ് അയക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് ഹരിയാന ഭരണകൂടം. ദേശീയ പാതയിലടക്കം ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നേരത്തേ കര്‍ഷകരുമായി കേന്ദ്ര മന്ത്രിമാരടക്കം ചര്‍ച്ച നടത്തിയിരുന്നെങ്കിലും സമവായത്തില്‍ എത്തിയിരുന്നില്ല.

Top