ദില്ലി ചലോ മാര്‍ച്ച്;ഒരു കര്‍ഷകന്‍ കൂടി മരിച്ചു

ഡല്‍ഹി: ദില്ലി ചലോ മാര്‍ച്ചിനെത്തിയ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ സമരം ചെയ്യുകയായിരുന്ന പാട്യാല സ്വദേശി നിഹാല്‍ സിങ് (62) ആണ് മരിച്ചത്. ശ്വാസകോശ രോഗത്തെ തുടര്‍ന്നായിരുന്നു നിഹാലിന്റെ മരണം. ഖനൗരിയില്‍ ഹരിയാന പൊലീസിന്റെ കണ്ണീര്‍ വാതക പ്രയോഗത്തിലാണ് നിഹാല്‍ സിങ്ങ് ശ്വാസകോശ രോഗബാധിതനായതെന്നാണ് കര്‍ഷക നേതാക്കള്‍ ആരോപിക്കുന്നത്.

അതേസമയം, കര്‍ഷക സമരത്തിന്റെ ഭാഗമായി ഇന്നലെ ഡല്‍ഹി നോയിഡ അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലി വലിയ ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. യമുന എക്സ്പ്രസ് വേയിലൂടെയായിരുന്നു ട്രാക്ടര്‍ റാലി. ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) ആണ് റാലിക്ക് നേതൃത്വം നല്‍കിയത്.

പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ നടത്തുന്ന ‘ദില്ലി ചലോ’ മാര്‍ച്ച് 15 ദിവസം പിന്നിട്ടപ്പോള്‍ ആറ് കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ച എല്ലാ കര്‍ഷകരുടെയും കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. കര്‍ഷക പ്രക്ഷോഭം ആരംഭിച്ചതിന് പിന്നാലെ അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനും മരിച്ചിരുന്നു.

Top