ദില്ലി ചലോ മാര്‍ച്ച് പ്രഖ്യാപിച്ച കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ചർച്ച നടത്തും. സംയുക്ത കിസാന്‍ മോര്‍ച്ച നോൺ പൊളിറ്റിക്കൽ വിഭാഗവും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുമായാണ് കൂടിക്കാഴ്ച്ച നടത്തുന്നത്. കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ട, ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ, ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായ് എന്നിവർ കര്‍ഷക സംഘടന നേതാക്കളെ കാണും. വൈകിട്ട് 5 മണിക്ക് ചണ്ഡിഗഢിലാണ് ചർച്ച.
വിളകൾക്ക് താങ്ങുവില ഉറപ്പാക്കൽ, വിള ഇൻഷുറൻസ് പദ്ധതി, കർഷകർക്ക് എതിരായ എഫ്ഐആർ റദ്ദാക്കൽ എന്നിവയാണ് കർഷക സംഘടനകളുടെ ആവശ്യങ്ങള്‍. ചർച്ചകളിൽ സമവായം ഉണ്ടാക്കുക അത്ര എളുപ്പമല്ല. ചര്‍ച്ച പരാജയപ്പെട്ടാൽ കര്‍ഷക പ്രതിഷേധം നേരിടാന്‍ ഹരിയാന – ഡല്‍ഹി അതിര്‍ത്തികളിൽ വന്‍ പൊലീസ് സന്നാഹത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 13നാണ് കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് നിശ്ചയിച്ചിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഉള്‍പ്പെടെ 200 ലധികം കര്‍ഷക സംഘടനകള്‍ ഒരുമിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. നേരത്തേ കര്‍ഷകരുമായി നടത്തിയ ചർച്ചകള്‍ സമവായത്തില്‍ എത്തിയിരുന്നില്ല.