പ്രതിഷേധം അക്രമാസക്തമായാല്‍ വെടിവെയ്ക്കാം: സുരേഷ് അംഗഡി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായാല്‍ വെടിവയ്ക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്രമന്ത്രി സുരേഷ് അംഗഡി. ജില്ലാ ഭരണാധികാരികള്‍ക്കും റെയില്‍വേ അധികൃതര്‍ക്കും ഈ നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു

അതേസമയം ജാമിയ മിലിയ സര്‍വ്വകലാശാല സംഘര്‍ഷത്തില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അസിഫ് ഖാന് പങ്കെന്ന് കാണിച്ച് ഡല്‍ഹി പൊലീസ് എഫ്.ഐ.ആറില്‍ പ്രതി ചേര്‍ത്തു. നിരവധി കോളേജ് യൂണിയന്‍ വിദ്യാര്‍ത്ഥികളേയും പ്രതി ചേര്‍ത്തിട്ടുണ്ട്. അറസ്റ്റിലായവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

മാത്രമല്ല പൗരത്വനിയമഭേദഗതി പിന്‍വലിക്കും വരെ സമരം തുടരുമെന്ന് മദ്രാസ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും അറിയിച്ചിരിക്കുകയാണ്‌ ആയതിനാല്‍ ക്യാമ്പസ് തിങ്കളാഴ്ച വരെ അടച്ചു. രാത്രിയും സമരം തുടരുകയാണ്. വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. പൊലീസ് ക്യാംപസിനുള്ളില്‍ പ്രവേശിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് ശ്രമം.

എന്നാല്‍ ഇപ്പോഴും പൊലീസും പ്രക്ഷോഭകരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. കല്ലേറിലും ലാത്തിച്ചാര്‍ജിലും നിരവധിപേര്‍ക്ക് പരിക്കേറ്റു. സ്‌കൂള്‍ ബസ് ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ വേണ്ടി പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് ഒരുമണിയോടെ പ്രതിഷേധക്കാര്‍ ജഫറാബാദില്‍ എത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആദ്യ അരമണിക്കൂര്‍ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തുകയും പിന്നീട് അക്രമാസക്തരാവുകയായിരുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് സീലംപൂര്‍ നിന്നും ജഫറാബാദിലേക്കുള്ള ഗതാഗതം നിരോധിച്ചിട്ടുള്ളതായും റിപ്പോര്‍ട്ട് ഉണ്ട്. അതേടൊപ്പം തന്നെ ഇവിടത്തെ സുരക്ഷ ഉറപ്പ് വരുത്താന്‍ ഏഴുമെട്രോ സ്റ്റേഷനുകള്‍ അടച്ചതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചിട്ടുണ്ട്.

Top