മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ പത്രിക നല്‍കി ജെജ്രിവാള്‍

ന്യൂഡല്‍ഹി: ആറര മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് ജെജ്രിവാള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥികളുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടതാണ് കെജ്രിവാളിന് പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വന്നത്.

അമ്പത് സ്വതന്ത്രരാണ് കെജ്രിരിവാളിന് മുമ്പേ പത്രിക സമര്‍പ്പിക്കാനായി ജാം നഗര്‍ ഹൗസില്‍ എത്തിയിരുന്നത്. വരി തെറ്റിച്ച് കെജ്രിവാളിനെ പത്രിക നല്‍കാന്‍ അനുവദിക്കില്ലെന്ന് സ്വതന്ത്രര്‍ വ്യക്തമാക്കിയതോടെ, ടോക്കണ്‍ വാങ്ങി ആറര മണിക്കൂറോളമാണ് കെജ്രിവാള്‍ കാത്തിരുന്നത്.

കെജ്രിവാളിന് 45-ാം നമ്പര്‍ ടോക്കണാണ് ലഭിച്ചത്. വൈകിട്ട് മൂന്ന് മണിയോടെ പത്രികാസമര്‍പ്പണത്തിനുള്ള സമയം അവസാനിക്കേണ്ടതായിരുന്നു.എന്നാല്‍ ഇനിയും ആളുകള്‍ പത്രിക സമര്‍പ്പിക്കാന്‍ ബാക്കിയുള്ളതിനാല്‍ വരണാധികാരി കെജ്രിവാളിനോട് കാത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇന്നലെ വൈകിട്ടോടെയാണ് കെജ്രിവാള്‍ പത്രിക സമര്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ വൈകിട്ട് നടന്ന റോഡ് ഷോയുടെ പശ്ചാത്തലത്തില്‍ സമയം വൈകി, പത്രികാസമര്‍പ്പണം അവസാന ദിവസത്തിലേക്ക് മാറ്റുകയായിരുന്നു. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ഫെബ്രുവരി 11ന് ഉണ്ടാകും.

Top