അമിത് ഷാ എവിടെ? കാണാനില്ല! ഡല്‍ഹിയില്‍ മൗനത്തിലായ ഷായെ വിമര്‍ശിച്ച് സാമ്‌ന

amitsha

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനം യുദ്ധക്കളമായി മാറിയപ്പോള്‍ ബിജെപിയും ആഭ്യന്തര മന്ത്രിയും അപ്രത്യക്ഷമായെന്ന രൂക്ഷ വിമര്‍ശനവുമായി മുന്‍ സഖ്യകക്ഷി ശിവസേന. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയിലൂടെയായിരുന്നു ശിവസേനയുടെ വിമര്‍ശനം.

‘ഡല്‍ഹി കത്തുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എവിടെയും കാണാനില്ല. അതിദേശീയതയും വര്‍ഗീയതയും രാജ്യത്തെ 100 വര്‍ഷം പിന്നോട്ടടിക്കും’ സാമ്‌ന പറയുന്നു.

അതേസമയം, കലാപത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, ബിജെപി നേതാക്കളായ പര്‍വേഷ് പര്‍വേഷ് ശര്‍മ, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയ നടപടിയേയും സാമ്‌ന കുറ്റപ്പെടുത്തുന്നുണ്ട്.

മാത്രമല്ല സവര്‍ക്കറെക്കുറിച്ച് ചിന്തിക്കുന്ന പാര്‍ട്ടി, ആദ്യം രാജ്യത്തിന്റെ സല്‍പ്പേരിനെക്കുറിച്ച് ചിന്തിക്കണമെന്നും സാമ്‌ന ഓര്‍മപ്പെടുത്തി.

അതേസമയം മരണസംഖ്യ 38 ആയി ഉയര്‍ന്നതോടെ, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി ശാന്തതയിലേക്ക് മടങ്ങിയിരിക്കുന്നു എന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടത് പരിഗണിച്ച് വെള്ളിയാഴ്ച 10 മണിക്കൂര്‍ നേരത്തേക്ക് നിരോധനാജ്ഞയില്‍ ഇളവ് നല്‍കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ഏകദേശം 7000 കേന്ദ്ര പാരാമിലിറ്ററി സേനകളാണ് പ്രശ്നബാധിത മേഖലകളില്‍ ഇറങ്ങിയത്. ഇതോടെ സ്ഥിതിഗതികള്‍ പതിയെ സാധാരണ നിലയിലേക്ക് മടങ്ങിയുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഡല്‍ഹിയിലെ വിവിധ ജില്ലകളില്‍ ഏകദേശം 330 സമാധാന യോഗങ്ങളാണ് നടത്തിയത്.

Top