തിരുവനന്തപുരം ആയുർവേദ കോളജിലെ ബിരുദ വിവാദം;സർട്ടിഫിക്കറ്റ് തിരികെ ഏൽപ്പിക്കാൻ ആവശ്യപ്പെട്ട് സർവകലാശാല

degree

തിരുവനന്തപുരം ഗവ. ആയുർവേദ കോളജിലെ ബിരുദദാന ചടങ്ങിൽ, പരീക്ഷ പാസ്സാകത്തവരും പ്രതിജ്ഞ ചൊല്ലി, ബിരുദം സ്വീകരിച്ചതിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ആരോഗ്യസർവകലാശാലയുടെ വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് ചടങ്ങിൽ വിതരണം  ചെയ്ത സർട്ടിഫിക്കറ്റ് തിരികെ ഏൽപ്പിക്കാൻ തോറ്റ കുട്ടികളോട് ആവശ്യപ്പെട്ടത്. മുഴുവൻ സർട്ടിഫിക്കറ്റുകളും തിരികെ വാങ്ങാനാണ് കോളജ് അധികൃതരുടെ തീരുമാനം. സർവകലാശാലയുടെയോ, കോളജിന്റെയോ സീൽ ഇല്ലാത്ത സർട്ടിഫിക്കറ്റാണ് ചടങ്ങിൽ വിതരണം ചെയ്തത്. എങ്കിലും, സർട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.

സർട്ടിഫിക്കറ്റുകൾ തിരിച്ചുവാങ്ങാൻ വിസി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് പ്രിൻസിപ്പാൾ നടപടിയെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച കോളജിൽ സംഘടിപ്പിച്ച ബിഎഎംഎസ് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിലായിരുന്നു രണ്ടാം വർഷ പരീക്ഷ തോറ്റ വിദ്യാർഥികളും പങ്കെടുത്തത്. പരീക്ഷ പാസ്സാകാത്ത ഏഴ് പേരാണ് ബിരുദദാന ചടങ്ങിൽ പങ്കെടുത്തത്. ഇവർ പ്രതിജ്ഞ ചൊല്ലുകയും വിസിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കയും ചെയ്തിരുന്നു

ഹൗസ് സർജൻസ് അസോസിയേഷനാണ് ചടങ്ങ് സംഘടിപ്പിച്ചതും കുട്ടികളെ പങ്കെടുപ്പിച്ചതെന്നുമാണ് പ്രിൻസിപ്പാൾ സർവകലാശാലയ്ക്ക് നൽകിയ വിശദീകരണം. ചടങ്ങിൽ വിതരണം ചെയ്തതും ഹൗസ് സർജൻസ് അസോസിയേഷൻ തയ്യാറാക്കിയ സർട്ടിഫിക്കറ്റാണെന്നും തോറ്റ കുട്ടികൾ ചടങ്ങിൽ പങ്കെടുക്കുന്നത് അറിയില്ലായിരുന്നുവെന്നുമാണ് പ്രിൻസിപ്പാൾ നൽകിയ റിപ്പോർട്ട്. പ്രിൻസിപ്പാളിന്റെ വിശദീകരണമനുസരിച്ച് തുടർ നടപടികളെടുക്കുമെന്നാണ് വിസി അറിയിക്കുന്നത്.

Top