‘ആദ്യ ഷോ തുടങ്ങുന്നതിന് മുന്നെ ഡീഗ്രേഡിങ്’; ലോജിക് മനസിലാകുന്നില്ലെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ

ന്റെ പുതിയ സിനിമയായ സബാഷ് ചന്ദ്രബോസിനെതിരെ സിനിമയുടെ ആദ്യ ഷോയ്ക്ക് മുന്‍പേ ഡീഗ്രേഡിങ് നടന്നുവെന്ന് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. ഇന്ന് രാവിലെ 10 മണിക്ക് പ്രദർശനം തുടങ്ങിയെ സിനിമയെ കുറിച്ച് രാവിലെ 9 മണി മുതൽ വിദേശ പ്രൊഫൈലുകളിൽ നിന്നുമുള്ള സൈബർ ആക്രമണമുണ്ടായെന്നാണ് പരാതി.ഒരു ചെറിയ പടമാണെങ്കിൽ കൂടി തിയേറ്ററിൽ ആളെ കയറ്റാതിരിക്കാനുള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാവുകയെന്ന് വിഷ്ണു ഫേസ് ബുക്കില്‍ കുറിച്ചു.

ടീസറിലൂടെയും ട്രെയിലറിലൂടെയും കുടുംബങ്ങൾക്ക് ഇടയിൽ പോലും തിയേറ്ററിൽ പോയി കാണേണ്ട ഒരു നല്ല ചിത്രമെന്ന അഭിപ്രായം ഉയർന്ന് നിൽക്കുന്ന സമയത്താണ് ഇത്തരം ഭീഷണി. ഒരു ചെറിയ സിനിമയെ തകർക്കുന്നതിലുപരി തിയേറ്റർ വ്യവസായത്തെ തകർക്കുവാനുള്ള ഒരു ലക്ഷ്യമായാണ് ഇതിനെ കാണുന്നതെന്നും വിഷ്ണു കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ഡിഗ്രേഡിംഗ് മനസ്സിലാക്കാം , പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത്… കേരളത്തിൽ മാത്രം ഇന്ന് രാവിലെ 10 മണിക്ക് പ്രദർശനം തുടങ്ങുന്ന സബാഷ് ചന്ദ്രബോസ് സിനിമയെ കുറിച്ച് രാവിലെ 9 മണി മുതൽ വിദേശ പ്രൊഫൈലുകളിൽ നിന്നുമുള്ള സൈബർ ആക്രമണം. പാക്കിസ്ഥാനിൽ നിന്ന് എല്ലാമുള്ള പ്രൊഫൈലുകളാണ് ഇംഗ്ലീഷ് കമന്റുകൾ ഉപയോഗിച്ച് പടം മോശമാണെന്ന് സ്ഥാപിക്കുന്നത്. ഒരു ചെറിയ പടം ആണെങ്കിൽ കൂടി ഇത് തിയേറ്ററിൽ ആളെ കയറ്റാതിരിക്കാൻ ഉള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാകുന്നത്. ടീസറിലൂടെയും ട്രെയിലറിലൂടെയും പ്രമോഷൻ പരിപാടികളിലൂടെയും കുടുംബങ്ങൾക്ക് ഇടയിൽ പോലും തിയേറ്ററിൽ പോയി കാണേണ്ട ഒരു നല്ല ചിത്രമെന്ന അഭിപ്രായം ഉയർന്ന് നിൽക്കുന്ന സമയത്താണ് ഇത്തരം ഒരു ഭീഷണി ഉയർന്നിരിക്കുന്നത്. സിനിമ ഇറങ്ങി ആദ്യ ഷോകൾ കഴിയുമ്പോൾ യഥാർത്ഥ പ്രേക്ഷകരുടെ കമൻറുകൾക്കിടയിൽ ഇത് മുങ്ങിപ്പോകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഒരു ചെറിയ സിനിമയെ തകർക്കുന്നതിലുപരി തിയേറ്റർ വ്യവസായത്തെ തകർക്കുവാനുള്ള ഒരു ലക്ഷ്യമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. ഇതിലെ അന്താരാഷ്ട്ര സാധ്യതകളെ കുറിച്ച് സംസാരിക്കാനൊന്നും ഞങ്ങൾ അത്ര വലിയ ആളുകളല്ല, പക്ഷേ നിലവിലെ അവസ്ഥകളും സംശയകരമായ ക്യാമ്പയിനുകളും കാണുമ്പോൾ വലിയ ഗൂഢാലോചനകളുടെ സാധ്യത തള്ളിക്കളയാനും ആകില്ല. കല എന്നതിലുപരി സിനിമ തിയേറ്റർ വ്യവസായങ്ങൾ ഒട്ടേറെ പേരുടെ അന്നമാണ്.

Top